ദില്ലി
: ഗുസ്തി താരം നര്‍സിംഗ് യാദവിന് പിന്നാലെ ഒളിംപികിസ് യോഗ്യത നേടിയ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇന്ദര്‍ജീതിന്റെ രക്തസാമ്പിളില്‍ നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയതാണ് ഒളിംപിക്‌സ് മത്സരമുള്‍പ്പെടെ അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്.28കാരനായ ഇന്ദര്‍ജീത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ സ്റ്റിറോയ്ഡിന്റെ സാന്നിധ്യം രക്തത്തില്‍ കണ്ടെത്തിയതായിരുന്നു വില്ലനായത്. ആദ്യത്തെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 2014ലെ ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവായ ഇന്ദര്‍ജീതിന്റെ രക്തസാമ്പിളുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കും.

ബി പരിശോധനയിലും ഫലം പോസിറ്റീവാണെങ്കില്‍ ആഗസ്ത് അഞ്ചിന് നടക്കുന്ന റിയോ ഒളിംപിക്‌സ് ഇന്ദര്‍ജീതിന് നഷ്ടമായേക്കും. താരത്തിന് നാല് വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. ദേശീയ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതെ സ്വന്തം കോച്ചിന് കീഴില്‍ പരിശീലിക്കുന്ന താരം കൂടിയാണ് ഹരിയാന സ്വദേശിയായ ഇന്ദര്‍ജീത്.
Read also: അള്ളാഹു അക്ബര്‍ മുഴക്കി ആക്രമണം, ഇസ്ലാമിക് തീവ്രവാദികളെ പോലീസ് വധിച്ചു
ഗുസ്തി താരം നര്‍സിംഗ് യാദവ് മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷോട്ട് പുട്ട് താരത്തിനും പിടി വീഴുന്നത്. മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഗൂഡോലോചനയുണ്ടെന്നാണ് ദേശീയ ക്യാമ്പിലുള്ള നര്‍സിംഗ് യാദവിന്റെ വാദം. നര്‍സിംഗിനെ പിന്തുണച്ച് റെസ് ലിംഗ് അസോസിയേഷനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.