ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജോ ബേണ്‍സിനെ (4) പുറത്താക്കിയതൊഴിച്ചാല്‍ ആശ്വസിക്കാനുള്ള ഒരു വകപോലുമില്ല പാകിസ്ഥാന്. ഡേവിഡ് വാര്‍ണറും (335*) മാര്‍നസ് ലബ്യുഷെയ്‌നും (162) ചേര്‍ന്ന് അഞ്ച് പാക് ബൗളര്‍മാരെയും എടുത്തിട്ട് മേഞ്ഞു. ബെല്ലും ബ്രേക്കുമില്ലാതെ റണ്ണൊഴുകുന്നത് കണ്ട് പന്ത് എവിടെ എറിയണമെന്നുപോലും പാക് ബൗളര്‍മാര്‍ക്ക് ധാരണയില്ലാതായി. പാകിസ്ഥാന്‍ ടീമിന്റെ ഈ ദാരുണാവസ്ഥയില്‍ രോഷം കൊള്ളുകയാണ് മുന്‍ പേസര്‍ ശുഐബ് അക്തര്‍.
'ഇങ്ങനെയല്ല കളിക്കേണ്ടത്, വിക്കറ്റു എങ്ങനെ എടുക്കാമെന്നതിനെ കുറിച്ച് യാതൊരു പിടിപാടും ഈ ടീമിനില്ല. ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുന്നതിനായി കാത്തിരിക്കാം. അല്ലെങ്കില്‍ കരുണ തോന്നി അവര്‍ വിക്കറ്റു സമ്മാനിക്കുമായിരിക്കും', ശുഐബ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും അക്തര്‍ പറഞ്ഞതുപോലെ 589 റണ്‍സില്‍ രണ്ടാം ദിനം ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തിട്ടുണ്ട്.
അഡ്‌ലെയ്ഡില്‍ ഇനി വാര്‍ണര്‍ വാഴും... റെക്കോര്‍ഡ്, സാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കി
ആദ്യ ഇന്നിങ്‌സില്‍ നായകന്‍ അസര്‍ അലിയടക്കം ആറു ബൗളര്‍മാരാണ് പന്തെടുത്തത്. ഇതില്‍ ഷഹീന്‍ അഫ്രീദിക്ക് മാത്രം മൂന്നു വിക്കറ്റുകള്‍ നേടാനായി. കൂട്ടത്തില്‍ ഏറ്റവും കുറവ് അടി വാങ്ങിയതും ഷഹീന്‍ തന്നെ. മുഹമ്മദ് മൂസ, യാസിര്‍ ഷാ, ഇഫിതിഖര്‍ അഹമ്മദ് എന്നീ താരങ്ങളെ വാര്‍ണറും ലബ്യുഷെയ്‌നും ചേര്‍ന്ന് തിരഞ്ഞുപിടിച്ചു ആക്രമിച്ചു. കളി കൈവിട്ടു പോകുന്നതു കണ്ട് പന്തെടുത്തതാണ് നായകന്‍ അലി. പക്ഷെ ആദ്യ ഓവറില്‍ത്തന്നെ 9 റണ്‍സ് വഴങ്ങിയപ്പോള്‍ അലിയുടെ ആത്മവിശ്വാസം കെട്ടുപോയി.
ആദ്യ ഇന്നിങ്‌സില്‍ 14 എക്‌സ്ട്രാ റണ്‍സുകളാണ് പാക് ബൗളര്‍മാര്‍ ആതിഥേയര്‍ക്ക് സമ്മാനിച്ചത്.
നിലവില്‍ ഓസ്‌ട്രേലിയ കുറിച്ച 589 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റു വീശുകയാണ് പാകിസ്ഥാന്‍. ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പുതന്നെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ സന്ദര്‍ശകര്‍ക്ക് നഷ്ടമായിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് ഇമാമിന്റെ മടക്കം.
നേരത്തെ, ബ്രിസ്‌ബെയ്‌നില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും അഞ്ചു റണ്‍സിനുമാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞത്. അന്നും ആദ്യ ഇന്നിങ്‌സില്‍ 580 റണ്‍സ് ആതിഥേയര്‍ കുറിച്ചിരുന്നു. ടീമിന്റെ നിറംകെട്ട പ്രകടനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഉത്തരവാദികളെന്ന ആരോപണം അക്തര്‍ ആദ്യമേ ഉന്നയിച്ചിട്ടുണ്ട്.
73 വര്‍ഷത്തെ റെക്കോര്‍ഡ് സ്റ്റീവ് സ്മിത്ത് തിരുത്തി, ടെസ്റ്റില്‍ അതികായന്‍
ഓരോ പരമ്പര തോല്‍ക്കുമ്പോഴും പഴി നായകനിലും പരിശീലകനിലും അടിച്ചേല്‍പ്പിക്കാന്‍ മാത്രം പിസിബി താത്പര്യപ്പെടുന്നു. അടുത്തകാലത്തായി പ്രതിരോധ ക്രിക്കറ്റാണ് പാകിസ്ഥാന്‍ കളിക്കുന്നത്. എന്നാല്‍ ഇതല്ല ടീമിന്റെ പാരമ്പര്യം. തന്റെ കാലത്ത് എതിരാളികളെ വിറപ്പിക്കാൻ പാക് നിരയ്ക്ക് കഴിഞ്ഞിരുന്നു. ബൗളര്‍മാര്‍ക്ക് വിക്കറ്റെടുക്കാന്‍ പാകത്തിൽ ആക്രമണ ഫീൽഡ് വിരിക്കാൻ അന്നത്തെ നായകന്മാർ തയ്യാറായിരുന്നെന്ന്അക്തര്‍ കഴിഞ്ഞ ദിവസം ഓർമ്മപ്പെടുത്തി.