മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം നേടിയ ശേഷം തോല്‍വിയിലേക്കു കൂപ്പുകുത്തിയ പാകിസ്താനെ വിമര്‍ശിച്ച് മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. ഒരു ദിവസം ശേഷിക്കെ മൂന്നു വിക്കറ്റിനായിരുന്നു പാക് തോല്‍വി. ആദ്യ മൂന്നു ദിവസവും ടെസ്റ്റില്‍ മേല്‍ക്കൈ പാകിസ്താനായിരുന്നു. ആദ്യ ഇന്നിങ്സില്‍ 100ന് മുകളില്‍ ലീഡും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്സില്‍ മോശം ബാറ്റിങ് പ്രകടനം അവര്‍ക്കു വിനയായി. പാകിസ്താന് നല്കിയ 277 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയും ചെയ്തു.
ബാറ്റിങ് നിരയാണ് പാകിസ്താനെ ഒരിക്കല്‍ക്കൂടി ചതിച്ചതെന്നും വിഭജനത്തിനു ശേഷം ഇതേ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാമിന്നിങ്സില്‍ വളരെ സാധാരണ ബാറ്റിങ് പ്രകടനമാിയിരുന്നു ടീമിന്റേതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമിന്നിങ്സില്‍ വലിയൊരു വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്കാന് പാകിസ്താന് സാധിക്കുമായിരുന്നു. എന്നാല്‍ വിഭജനത്തിനു ശേഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അതേ തെറ്റ് മാഞ്ചസ്റ്ററിലും ആവര്‍ത്തിച്ചു. ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ഞങ്ങളുടെ തോല്‍വിക്കു കാരണക്കാരായി. 100ന് മുകളില്‍ ലീഡ് ഞങ്ങള്‍ക്കുണ്ടായിരുന്നു. ബാറ്റിങ് നിര ഇത് മുതലെടുക്കേണ്ടതായിരുന്നു. എന്നാല്‍ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുന്നതില്‍ ബാറ്റിങ് നിര പരാജയപ്പെട്ടതായി അക്തര്‍ യൂട്യൂബ് ചാനലില്‍ ചൂണ്ടിക്കാട്ടി.
ഷാന്‍ മസൂദ് നിര്‍ഭാഗ്യവാനായിരുന്നു. എങ്കിലും ആദ്യ ഇന്നിങ്സില്‍ താരം തന്റെ റോള്‍ നിറവേറ്റിയിരുന്നു. ആസാദ് ഷഫീഖ് റണ്ണൗട്ടായി. അതു അദ്ദേഹത്തിന്റെ പിഴവ് തന്നെയാണ്. പക്ഷെ ബാബര്‍ ആസം മികച്ച പ്രകടനം നടത്തേണ്ടിയിരുന്നു. കാരണം ഇതുപോലെയുള്ള പ്രകടനങ്ങളിലൂടെ നിങ്ങള്‍ക്കു വലിയ താരമായി പേരെടുക്കാന്‍ കഴിയില്ല. നിങ്ങള്‍ മികച്ച താരമായിരിക്കാം. എന്നാല്‍ മാച്ച് വിന്നറെന്ന നിലയില്‍ നിങ്ങള്‍ സ്വയം തെളിയിക്കേണ്ടതുണ്ടെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ഇന്നിങ്സിലെ മികച്ച ബൗളിങ് പ്രകടനം ടെസ്റ്റിലെ ഫേവറിറ്റുകളിലായി പാകിസ്താനെ മാറ്റിയിരുന്നു. രണ്ടാമിന്നിങ്സില്‍ പാികിസ്താന്റെ തുടക്കം മികച്ചതായിരുന്നു. എന്നാല്‍ പിന്നീട് അഞ്ചിന് 117 റണ്‍സെന്ന നിലയിലേക്കു അവര്‍ വീണു. ഇതോടെ വലിയ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്കുന്നതില് പാകിസ്താന് പരാജയപ്പെടുകയും ചെയ്തു. മറുപടിയില്‍ മോശം ഫീല്‍ഡിങ് ക്രമീകരണങ്ങളും ബൗളിങ് മാറ്റങ്ങളുമെല്ലാം ഇംഗ്ലണ്ടിനെ സഹായിച്ചു. ക്രിസ് വോക്സും (84*) ജോസ് ബട്ലറും (75) മികച്ച ഇന്നിങ്സുകള്‍ കളിച്ചതോടെ ജയം ഇംഗ്ലണ്ടിനൊപ്പം നില്‍ക്കുകയും ചെയ്തു.