മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് ശിഖർ ധവാന് സെലക്ഷൻ. ഇതിലെന്താണ് ഇത്ര അത്ഭുതം എന്നല്ലേ. പരിക്കേറ്റ ഓപ്പണർ മുരളി വിജയ്ക്ക് പകരക്കാരനായിട്ടാണ് ധവാൻ ഇന്ത്യൻ ടീമിൽ എത്തുന്നത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവും കളിക്കാനായി ശ്രീലങ്കയിലേക്ക് പോകാൻ പ്രഖ്യാപിച്ച ടീമിൽ ആദ്യം ശിഖർ ധവാൻ ഉണ്ടായിരുന്നില്ല.
എന്നാൽ ഓപ്പണർ മുരളി വിജയുടെ പരിക്ക് ഭേദമാകാത്തത് ശിഖർ ധവാന് അനുഗ്രഹമായി. ഏറെ കാലമായി ഫോമിലല്ലാതെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുന്നതിന്റെ വക്കിലായിരുന്നു ധവാൻ. ടെസ്റ്റ് ടീമിൽ നിന്നും പുറത്താകുകയും ചെയ്തു. അപ്പോഴാണ് ചാന്പ്യൻസ് ട്രോഫിക്ക് സെലക്ഷൻ കിട്ടിയത്. രഹാനെയെ തഴഞ്ഞ് ധവാനെ ഓപ്പണറാക്കിയ ഇന്ത്യയ്ക്ക് പിഴച്ചില്ല. ഗോൾഡൻ ബാറ്റോടെ ധവാൻ ടൂർണമെന്റിലെ ടോപ് സ്കോററായി.

പിന്നാലെ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ധവാൻ തിളങ്ങി. ചാന്പ്യൻസ് ട്രോഫിയിലും വിൻഡീസ് പര്യടവത്തിലും മികച്ച പ്രകടനം നടത്തിയിട്ടും ശ്രീലങ്കയിലേക്കുള്ള ടെസ്റ്റ് ടീമിൽ ധവാനെ ഉൾപ്പെടുത്തിയിരുന്നില്ല. അഭിനവ് മുകുന്ദ്, കെ എൽ രാഹുൽ എന്നിവരാണ് ടീമിലെ മറ്റ് ഓപ്പണർമാർ. ധവാൻ കൂടി എത്തുന്നതോടെ ഇത് മൂന്നാകും. വിജയ്ക്ക് പകരം ധവാൻ പ്ലെയിങ് ഇലവനിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.