ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ പകരം വയ്ക്കാനില്ലാത്ത ഇതിഹാസ താരങ്ങളിൽ ഒരാളാണ് എംഎസ് ധോണി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായും ഇന്ത്യൻ ദേശീയ ടീം നായകനായും ഒക്കെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ധോണിക്ക് തല എന്ന വിളിപ്പേരുമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സഹതാരങ്ങളെ പ്രചോദിപ്പിക്കാനും നായകന്റെ ചുമതല ഏറ്റെടുത്ത് മുന്നോട്ട് നീങ്ങാനും താരത്തിന് പ്രത്യേക കഴിവുണ്ട്.
അതിനെ ഊട്ടിയുറപ്പിക്കുന്ന വാക്കുകളാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിലും ദേശീയ ടീമിലും ധോണിയുടെ സഹതാരമായിരുന്ന ശാർദൂൽ താക്കൂറും പങ്കുവയ്ക്കുന്നത്. ധോണി നൽകുന്ന ഉപദേശങ്ങൾ എത്രമാത്രം വിലപ്പെട്ടതാണെന്നും കൂടാതെ നായകൻ എന്ന നിലയിൽ എങ്ങനെയാണു യുവതാരങ്ങളോടുള്ള സമീപനമെന്നും ശാർദൂൽ തുറന്നുപറയുകയുണ്ടായി.

ഒരു താരത്തിന് മേലും തന്റെ ഇഷ്‌ടങ്ങൾ അടിച്ചേൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറില്ലെന്നും പകരം അവരുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകാറുണ്ടെന്നും ശാർദൂൽ പറയുന്നു. ധോണി സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ചും ശാർദൂൽ വാചാലനായി. ഇരുവരും സിഎസ്കെ വേണ്ടിയും ഇന്ത്യൻ ടീമിന് വേണ്ടിയും ഒരുമിച്ച് കളിച്ചിരുന്നു.
ധോണിയുടെ ഉപദേശം വിലപ്പെട്ടത്
ഐഐഎസ്എം സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ശാർദൂൽ താക്കൂർ തന്റെ ധോണിയുമായുള്ള അനുഭവം പങ്കുവച്ചത്. ധോണി യുവതാരങ്ങളോട് തന്റെ ഇഷ്‌ടങ്ങളോ അഭിപ്രായങ്ങളോ അടിച്ചേൽപ്പിക്കാറില്ലെന്നും അവരുടെ ഇഷ്‌ടത്തിന് വിടാറാണ് പതിവെന്നും ശാർദൂൽ പറയുകയുണ്ടായി. കൂടാതെ ധോണിയുടെ വിലപ്പെട്ട ഉപദേശത്തെ കുറിച്ചും ശാർദൂൽ വെളിപ്പെടുത്തി.
"അദ്ദേഹത്തിനൊപ്പം കളിക്കുന്നത് തന്നെ വ്യത്യസ്‌തമായ ഒരു അനുഭവമാണ്. അദ്ദേഹം നമ്മളെ വളരാൻ അനുവദിക്കും. നമ്മുടെ പ്ലാനുകളുമായി വരാൻ അദ്ദേഹം അനുവദിക്കും. ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. 'ഒരുപക്ഷേ നാളെ വിക്കറ്റിന് പിന്നിൽ ഞാൻ ഉണ്ടാവണം എന്നില്ല. അപ്പോൾ നിങ്ങൾ എന്ത് ചെയ്യും. സ്വന്തം മുറിയിലേക്ക് പോയി മത്സരത്തെ കുറിച്ച്ചിന്തിക്കൂ. അത് നടന്നില്ലെങ്കിൽ ഞാൻ അപ്പോൾ ഇടപെടാം' എന്നായിരുന്നു ശാർദൂൽ പറഞ്ഞത്.
കൂടാതെ ഇപ്പോഴത്തെ പല മുതിർന്ന താരങ്ങളെയും വാർത്തെടുക്കുന്നതിൽ ധോണിക്ക് പങ്കുണ്ടെന്നും ശാർദൂൽ പറഞ്ഞു. രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും വളർച്ചയ്ക്ക് പിന്നിലും ധോണിയാണെന്ന് താരം പറയുന്നു. എപ്പോഴും അവർക്ക് പിന്തുണയുമായി ധോണി ഉണ്ടായിരുന്നുവെന്നും ശാർദൂൽ താക്കൂർ ചൂണ്ടിക്കാട്ടി.
'അദ്ദേഹത്തിന്റെ പൈതൃകം അതേപടി തന്നെ നിലനിൽക്കും. മൂന്ന് പ്രധാന ഐസിസി കിരീടങ്ങൾ, യുവതാരങ്ങളെ വാർത്തെടുക്കൽ അങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്. എനിക്ക് തോന്നുന്നത് ഇപ്പോഴത്തെ വൻ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും വളർച്ചയിലും അദ്ദേഹത്തിന് പങ്കുണ്ട്. 2012 മുതൽ ഇതുവരെ ഇരുവർക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു' താരം പറഞ്ഞു.
അതേസമയം, അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ക്രിക്കറ്റിൽ സജീവമാണ് എംഎസ് ധോണി. ഐപിഎല്ലിൽ ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടിയാണു താരം കളിക്കുന്നത്. ടീമിൽ തുടരുമ്പോഴും ക്യാപ്റ്റൻ സ്ഥാനം യുവതാരങ്ങൾക്ക് വിട്ടുകൊടുത്ത് ഒരു മെന്ററുടെ റോളിലാണ് ഇപ്പോൾ ധോണിയുള്ളത്.