അന്താരാഷ്ട്ര ക്രിക്കറ്റിൽ അടുത്തകാലത്ത് ഉയർന്നുവന്ന പേസ് ബൗളിംഗ് ശക്തരിൽ പ്രധാനിയായിരുന്നു പാക് താരം ഷഹീൻ അഫ്രീദി. ഒരുപക്ഷേ, പേസ് ബൗളർമാർക്ക് ഒരുകാലത്തും ക്ഷാമം ഇല്ലാതിരുന്ന അവരെ സംബന്ധിച്ച് ഷഹീൻ ഒരു മുതൽകൂട്ടായിരുന്നു. പ്രത്യേകിച്ച് പല കാരണങ്ങളാൽ മുഹമ്മദ് ആസിഫിനെ പോലെയുള്ള പ്രതിഭകൾ എങ്ങുമെത്താതെ പോയപ്പോൾ ഷഹീൻ പാക് ക്രിക്കറ്റിന് ഒരു പ്രതീക്ഷ തന്നെയായിരുന്നു.
പലപ്പോഴും താരം ആ പ്രതിഭയ്ക്ക് ഒത്ത പ്രകടനം കാഴ്‌ച വയ്ക്കുകയും ചെയ്‌തിരുന്നു. ഐസിസി ടൂർണമെന്റുകളിൽ പക്ഷേ താരത്തിന് പേരിനൊത്ത പ്രകടനം കാഴ്‌ച വയ്ക്കാൻ സാധിച്ചിട്ടില്ല. ഇതോടെ പഴയ പെരുമ നഷ്‌ടപ്പെട്ട നിലയിലാണ് ഷഹീൻ അഫ്രീദി. പാക് ക്രിക്കറ്റിന് മൊത്തത്തിൽ ഉണ്ടായിരിക്കുന്ന ആ ഒരു ക്ഷീണം താരത്തെയും ബാധിച്ചിട്ടുണ്ട് എന്നതാണ് പ്രധാനം. എങ്കിലും തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇപ്പോഴിതാ ഇന്റർനാഷണൽ ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ഷഹീൻ അഫ്രീദി. സമകാലിക ക്രിക്കറ്റിൽ പ്രതിഭ കൊണ്ടും റെക്കോഡുകൾ കൊണ്ടുമൊക്കെ എല്ലാവരെയും വരുതിയിൽ നിർത്തിയ, പാകിസ്ഥാൻ ടീമിന് ഒരു തരത്തിലും മുന്നേറാൻ അവസരം നൽകാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിലെ പുലിക്കുട്ടിയായ വിരാട് കോലിയെ ആയിരിക്കും അഫ്രീദി ഇതിന് തിരഞ്ഞെടുക്കുക എന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ ക്രിക്കറ്റ് ലോകത്തെയും കോലി ആരാധകരെയും ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഷഹീൻ അഫ്രീദി നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. നിലവിൽ ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന മുൻനിര താരങ്ങളെ എല്ലാം ഒഴിവാക്കിയാണ് ഷഹീൻ മറ്റൊരു താരത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റാരെയുമല്ല അത് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംലയെയാണ് നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റർ എന്ന് ഷഹീൻ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇരുവരും ഒന്നിലേറെ മത്സരങ്ങളിൽ പരസ്‌പരം മാറ്റുരച്ചിരുന്നു. ആധുനിക ക്രിക്കറ്റിൽ സാങ്കേതിക തികവും പ്രതിഭയും കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഹാഷിം അംല നിലവിൽ ക്രിക്കറ്റ് കളിക്കുന്നില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചിരുന്നു. ഈ അംലയാണ് ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം വെള്ളംകുടിപ്പിച്ചിട്ടുള്ള ബാറ്റർ എന്നാണ് ഷഹീൻ പറയുന്നത്.
അംല-ഷഹീൻ പോരാട്ടം
ടെസ്‌റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ വെറ്ററൻ ബാറ്റർ അഫ്രീദിക്കെതിരെ 31 റൺസ് നേടിയപ്പോൾ ഒരിക്കൽ പോലും 42 കാരനെ പുറത്താക്കാൻ പാക് പേസർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ എല്ലാ ഫോർമാറ്റിലും ഇതേ സ്ഥിതിയല്ല. ഏകദിനത്തിൽ അംലയ്‌ക്കെതിരെ അഫ്രീദിക്ക് മികച്ച റെക്കോർഡാണുള്ളത്. 40 റൺസ് മാത്രം വഴങ്ങി രണ്ട് തവണ അംലയെ പുറത്താക്കിയിരുന്നു.
നിലവിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ മുൻനിര താരം 55 സെഞ്ച്വറികളും 80 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ വിവിധ ഫോർമാറ്റുകളിലായി 18672 റൺസ് നേടിയാണ് കരിയർ അവസാനിപ്പിച്ചത്. ബ്രിക്‌സ് ടു റിച്ചസ് എന്ന പോഡ്‌കാസ്‌റ്റിസ്റ്റിൽ സംസാരിക്കവെയാണ് ഷഹീൻ, അംലയെ തന്റെ ഏറ്റവും കടുത്ത ബാറ്റിംഗ് എതിരാളിയായി വിശേഷിപ്പിച്ചത്.
അതിനുള്ള കാരണവും ഷഹീൻ വെളിപ്പെടുത്തി. 'ഞാൻ അദ്ദേഹത്തിനെതിരെ ടെസ്‌റ്റ് മത്സരങ്ങളും ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്, അദ്ദേഹം ഒരു കടുത്ത എതിരാളിയാണ്. ഇംഗ്ലണ്ടിൽ നടന്ന ഒരു ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റായ വൈറ്റാലിറ്റി ബ്ലാസ്‌റ്റിലും ഞാൻ അദ്ദേഹത്തിനെതിരെ ഒരു മത്സരം കളിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല ഒരു ബാറ്റർ ആണെന്ന് എനിക്ക് തോന്നി, അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ വളരെ മിടുക്കനാണ്' ഷഹീൻ പറഞ്ഞു.