വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്‌സിന് ഉജ്ജ്വല വിജയം

ബംഗ്ലാദേശ് ലെജന്റ്‌സിനെയാണ് ഇന്ത്യ തകര്‍ത്തുവിട്ടത്

റായ്പൂര്‍: പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് താനെന്ന് തെളിയിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് പ്രകടനം. വെറ്ററന്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ചാംപ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെ മല്‍സരത്തില്‍ ഇന്ത്യ ലെജന്റ്‌സിന് ഗംഭീര വിജയം. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്നു ഇടയ്ക്കു നിര്‍ത്തിവച്ച ടൂര്‍ണമെന്റാണ് പുനരാരംഭിച്ചിരിക്കുന്നത്. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ് ലെജന്റ്‌സിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു. പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

1

ടി20 ഫോര്‍മാറ്റില്‍ നടന്ന മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 109 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടിയില്‍ ഈ സ്‌കോര്‍ ഇന്ത്യക്കു ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. ബൗണ്ടറിയുമായി ഇന്നിങ്‌സ് തുടങ്ങിയ സെവാഗ് സിക്‌സറിലൂടെ ഇന്ത്യന്‍ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു. 10.1 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി. സെവാഗാണ് മാന്‍ ഓഫ് ദി മാച്ച്.

ബംഗ്ലാദേശിനായി സ്പിന്നര്‍ മുഹമ്മദ് റഫീഖായിരുന്നു ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. ബൗണ്ടറിയോടെ സെവാഗ് അദ്ദേഹത്തെ വരവേറ്റു. കവേഴ്‌സിലൂടെയാണ് ബോള്‍ ചീറിപ്പാഞ്ഞത്. തൊട്ടടുത്ത ബോളിനെയും വീരു വെറുതെവിട്ടില്ല. എക്‌സ്ട്രാ കവറിനു മുകളിലൂടെ വീണ്ടുമൊരു ബൗണ്ടറി. മൂന്നാമത്തെ ബോള്‍ നിലംതൊടാതെയാണ് പറന്നത്. ലോങ് ഓണിനു മുകളിലൂടെ ബോള്‍ സിക്‌സറില്‍ പറന്നിറങ്ങി. അതുകൊണ്ടും വീരു നിര്‍ത്തിയില്ല. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഈ ഓവറില്‍ 19 റണ്‍സാണ് സെവാഗ് വാരിക്കൂട്ടിയത്.

വെറും 35 ബോളില്‍ 10 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 80 റണ്‍സാണ് സെവാഗ് വാരിക്കൂട്ടിയത്. 20 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ടീമിന്റെ ക്യാപ്റ്റനും മുന്‍ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു സെവാഗിന്റെ ഓപ്പണിങ് പങ്കാളി. 26 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെ 33 റണ്‍സുമായി സച്ചിന്‍ വീരുവിനു മികച്ച പിന്തുണയേകി.

2

നേരത്തേ ഓപ്പണര്‍ നസിമുദ്ദീന്റെ (49) ഇന്നിങ്‌സാണ് ബംഗ്ലാദേശിനെ 100 കടക്കാന്‍ സഹായിച്ചത്. 33 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെടുന്നു. മറ്റുള്ളവരൊന്നും 15 റണ്‍സ് പോലും കടന്നില്ല. ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 59 റണ്‍സ് നേടാന്‍ അവര്‍ക്കു സാധിച്ചു. എന്നാല്‍ അടുത്ത 50 റണ്‍സെടുക്കുന്നതിനിടെ പത്തു വിക്കറ്റകളും ഇന്ത്യ കടപുഴക്കുകയായിരുന്നു. മൊമിനുള്‍ ഹഖായിരുന്നു ബംഗ്ലാദേശ് ടീമിനെ നയിച്ചത്. ഇന്ത്യക്കു വേണ്ടി യുവരാജ് സിങ്, പ്രഗ്യാന്‍ ഓജ, വിനയ് കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ഇന്ത്യ ലെജന്റ്‌സ് പ്ലെയിങ് ഇലവന്‍

വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), യുവരാജ് സിങ്, മുഹമ്മദ് കൈഫ്, യൂസുഫ് പഠാന്‍, നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍), ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, വിനയ് കുമാര്‍, പ്രഗ്യാന്‍ ഓജ. മുനാഫ് പട്ടേല്‍.

Story first published: Friday, March 5, 2021, 22:16 [IST]
Other articles published on Mar 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X