മുംബൈ: 24 വര്‍ഷത്തെ കരിയറിനൊടുവില്‍ സച്ചിന്‍ ക്രിക്കറ്റിനോട് വിട പറയുമ്പോള്‍ ആരാധകര്‍ തിരഞ്ഞുകൊണ്ടിരുന്ന ഒരു മുഖമുണ്ട്. കളിക്കളത്തില്‍ സച്ചിന്റെ പ്രിയ കൂട്ടുകാരനായി അറിയപ്പെട്ടിരുന്ന വിനോദ് ഗണ്‍പത് കാംബ്ലിയുടെ മുഖം. മിനുട്ടുകള്‍ നീണ്ട തന്റെ വിടപറയല്‍ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും സച്ചിന്‍ കാംബ്ലിയുടെ പേര് പറയാത്തതെന്തേ എന്നും കാംബ്ലി ചടങ്ങിന് വരാത്തതെന്തേ എന്നും ആളുകള്‍ പലകുറി ചോദിച്ചു.
എന്നാല്‍ സച്ചിനും കാംബ്ലിയും തമ്മില്‍ കണ്ടിട്ട് ഒന്നും രണ്ടും ദിവസമല്ല, നീണ്ട് ഏഴ് വര്‍ഷങ്ങളായി. പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ കാംബ്ലി തന്നെയാണ്. സച്ചിനും ഞാനും നേരിട്ട് കണ്ടിട്ട് ഏഴ് വര്‍ഷങ്ങളായി. സച്ചിന്റെ ശബ്ദം ഞാന്‍ കേട്ടിട്ട് ഏഴ് വര്‍ഷങ്ങളായി. വല്ലപ്പോഴും ഓരോ ടെക്‌സ്റ്റ് മെസേജ് അയക്കുന്നതില്‍ ഒതുങ്ങിപ്പോയി ഞങ്ങളുടെ ബന്ധം - വേദനയോടെ കാംബ്ലി പറയുന്നു.

സച്ചിനും ഞാനും ശത്രുക്കളെപ്പോലെയായി മാറിയിരിക്കുന്നു. എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല. സച്ചിനുമായി സൗഹൃദത്തിലാകാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സച്ചിനോട് ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ ഒരു നീതികേടും ഞാന്‍ കാണിച്ചിട്ടില്ല - വികാരവിക്ഷുബ്ധനായി കാംബ്ലി പറയുന്നു.
വാങ്കഡെ സ്റ്റേഡിയത്തില്‍ വിടവാങ്ങലിനിടെ സച്ചിന്റെ കണ്ണ് നിറഞ്ഞപ്പോള്‍ താനും കരഞ്ഞുപോയി എന്നും കാംബ്ലി പറയുന്നു. എന്റെ കൂട്ടുകാരന്‍ കരയുന്നത് കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ കരഞ്ഞുപോയി. ശാരദാശ്രമം സ്‌കൂളിന് വേണ്ടി റെക്കോര്‍ഡ് കൂട്ടുകെട്ട് അടിച്ചുകൂട്ടിയ നാള്‍മുതല്‍ മുംബൈയിലെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുണ്ണികളായിരുന്നു ഈ കൂട്ടുകാര്‍.
മികച്ച ഫോമില്‍ കളിക്കുമ്പോള്‍ സച്ചിനെക്കാള്‍ നല്ല ബാറ്റ്‌സ്മാന്‍ കാംബ്ലിയാണ് എന്ന കോച്ച് അച്രേക്കര്‍ പോലും തുറന്നുസമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ ഔന്നത്യങ്ങളിലേക്ക് ലിഫ്റ്റില്‍ പാഞ്ഞുകയറിയപ്പോള്‍ പ്രതിസന്ധികളുടെ സ്‌റ്റെയര്‍കേസില്‍ കളി ജീവിതം തുരുമ്പിച്ചുപോയി ഈ ഇടംകയ്യന്‍ കറുത്തമുത്തിന്.