ചരിത്രത്തില്‍ ആദ്യം
ഇംഗ്ലണ്ടിനെതിരേ നേടിയ അവിശ്വസനീയ ജയത്തോടെ പുതിയ റെക്കോര്‍ഡാണ് സ്‌കോട്‌ലന്റ് കുറിച്ചത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് റാങ്കിങില്‍ ആദ്യ10നുള്ളില്‍ ഇടം പിടിച്ചിട്ടില്ലാത്ത ഒരു ടീം ഒന്നാംസ്ഥാനത്തുള്ളവരെ കീഴടക്കുന്നത്. നിലവില്‍ ഏകദിന റാങ്കിങില്‍ 13ാം സ്ഥാനത്താണ് സ്‌കോട്ട്‌ലന്റ്.
കൂറ്റന്‍ സ്‌കോര്‍
ടോസിനു ശേഷം ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന ബാറ്റിങാണ് സ്‌കോട്ട്‌ലന്‍ഡ് താരങ്ങള്‍ പുറത്തെടുത്തത്. ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലിപ്പരുവമാക്കിയ സ്‌കോട്ടിഷ് ടീം അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 371 റണ്‍സ് വാരിക്കൂട്ടിയത്. കലും മക്ലിയോഡിന്റെ (140*) അപരാജിത സെഞ്ച്വറിയാണ് സ്‌കോട്ടിഷ് ടീമിന് കരുത്തായത്.
വെറും 94 പന്തില്‍ 16 ബൗണ്ടറികളും മൂന്നു സിക്‌സറുമടങ്ങിയതായിരുന്നു മക്ലിയോഡിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ കെയ്ല്‍ കോട്‌സര്‍ (58), ജോര്‍ജ് മ്യുന്‍സെ (55), മാത്യു ക്രോസ് (48) എന്നിവരും മികച്ച പ്രകടനം നടത്തി.
സ്‌ഫോടനാത്മക തുടക്കം
സ്‌ഫോനാത്മക തുടക്കമാണ് ഓപ്പണര്‍മാരായ ക്രോസും കോട്‌സറും ചേര്‍ന്നു സ്‌കോട്ട്‌ലന്‍ഡിനു നല്‍കിയത്. 13 ഓവറില്‍ തന്നെ സ്‌കോട്ടിഷ് സ്‌കോര്‍ 100 കടന്നിരുന്നു. ടീം സ്‌കോര്‍ 103ല്‍ വച്ചാണ് കോട്‌സര്‍ പുറത്താവുന്നത്. തൊട്ടുപിന്നാലെ ക്രോസും മടങ്ങിയെങ്കിലും മക്ലിയോഡ് ക്രീസിലെത്തിയതോടെ കളി മാറി.
മൂന്നാം വിക്കറ്റില്‍ 93ഉം നാലാം വവിക്കറ്റില്‍ 107ഉം റണ്‍സിന്റെ കൂട്ടുകെട്ട് സ്‌കോട്ട്‌ലന്‍ഡ് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ദുഷ്‌കരമായി മാറി.
ജയത്തിനരികെ കാലിടറി ഇംഗ്ലണ്ട്
372 റണ്‍സ് വിജയലക്ഷ്യമെന്നത് ഏറെക്കുറെ അസാധ്യമായിരുന്നെങ്കിലും അവസാനം വരെ പൊരുതിയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. കളി ഇംഗ്ലണ്ടിന്റെ വരുതിയിലേക്കു പോവുമെന്നു കരുതിയപ്പോഴെല്ലാം വിക്കറ്റെടുത്ത് സ്‌കോട്ട്‌ലന്‍ഡ് തിരിച്ചുവരികയായിരുന്നു.
രണ്ടിന് 220 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ട് പെട്ടെന്നാണ് ഏഴു വിക്കറ്റിന് 276 റണ്‍സെന്ന നിലയിലേക്കു വീണത്.
ബെയര്‍സ്‌റ്റോയുടെ മിന്നല്‍ സെഞ്ച്വറി
ജോണി ബെയര്‍സ്‌റ്റോയുടെ മിന്നല്‍ സെഞ്ച്വറി ഇംഗ്ലണ്ടിനു വിജയപ്രതീക്ഷ നല്‍കിയിരുന്നു. വെറും 54 പന്തിലാണ് താരം സെഞ്ച്വറി കണ്ടെത്തിയത്. 12 ബൗണ്ടറികളും ആറു സിക്‌സറും ബെയര്‍സ്റ്റോയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 105ല്‍ നില്‍ക്കെ താരം പുറത്തായത് ഇംഗ്ലണ്ടിനു തിരിച്ചടിയായി.
ഏകദിനത്തില്‍ ഒരു ഇംഗ്ലീഷ് താരത്തിന്‍െ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ് ബെയര്‍സ്റ്റോ മല്‍സരത്തില്‍ കുറിച്ചത്.
വാലറ്റത്തിന്റെ പോരാട്ടം
ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 276 റണ്‍സെന്ന നിലയിലേക്കു വീണ ഇംഗ്ലണ്ട് 300 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിച്ചിരുന്നു. എന്നാല്‍ വാലറ്റക്കാരുടെ പോരാട്ടവീര്യം ഇംഗ്ലണ്ടിനെ ജയത്തിന് തൊട്ടരികിലെത്തിക്കുകയായിരുന്നു.
മോയിന്‍ അലി- ലിയാം പ്ലങ്കെറ്റ് ജോടി 71 റണ്‍സാണ് എട്ടാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ ടീം സ്‌കോര്‍ 347ല്‍ നില്‍ക്കെ അലിയുടെ പുറത്താവല്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 33 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അലിയുടെ ഇന്നിങ്‌സ്. 47 റണ്‍സോടെ പ്ലങ്കെറ്റ് പുറത്താവാതെ നിന്നു. അലെക്‌സ് ഹെയ്ല്‍സാണ് (52) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
അവസാന രണ്ടോവറില്‍ 12 റണ്‍സ്
രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന രണ്ടോവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 12 റണ്‍സ് മതിയായിരുന്നു. എന്നാല്‍ 49ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ആദില്‍ റഷീദിനെ റണ്ണൗട്ടൗക്കി സ്‌കോട്ട്‌ലന്റ് ഇംഗ്ലീഷ് പ്രതീക്ഷകള്‍ അവതാളത്തിലാക്കി.
ഇതേ ഓവറിലെ അഞ്ചാമത്തെ പന്തില്‍ മാര്‍ക്ക് വുഡിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ സഫ്യാന്‍ ഷരീഫ് സ്‌കോട്ട്‌ലന്‍ഡിന് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.
മൂന്നു വിക്കറ്റുമായി വാറ്റ്
മൂന്നു വിക്കറ്റെടുത്ത മാര്‍ക്ക് വാറ്റാണ് സ്‌കോട്ടിഷ് ബൗളര്‍മാരില്‍ മിന്നിയത്. 10 ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്.
രണ്ടു വിക്കറ്റ് വീതമെടുത്ത അലസ്ഡയര്‍ ഇവാന്‍സും റിച്ചി ബെറിങ്ടണും വാറ്റിന് മികച്ച പിന്തുണ നല്‍കി. സ്‌കോട്ട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോററായ മക്ലിയോഡാണ് മാന്‍ ഓഫ് ദി മാച്ച്.
ടീം ഇന്ത്യക്കു പ്രതീക്ഷ
ഇംഗ്ലണ്ടിനെതിരേ സ്‌കോട്ട്‌ലന്‍ഡ് നേടിയ ചരിത്ര വിജയം ടീം ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഇംഗ്ലീഷ് ബൗളിങിന്റെ ദൗര്‍ബല്യം സ്‌കോട്ട്‌ലന്‍ഡ് തുറന്നുകാട്ടുക തന്നെ തന്നെ ചെയ്തു. വരാനിരിക്കുന്ന ഇംഗ്ലീഷ് പര്യടനത്തില്‍ ഒന്നു ശ്രമിച്ചാല്‍ തങ്ങള്‍ക്കു പരമ്പര കൈക്കലാക്കാന്‍ സാധിക്കുമെന്ന സൂചനയാണ് സ്‌കോട്ടിഷ് ടീം ഇന്ത്യക്കു നല്‍കിയത്.