ടി20 ലോകകപ്പിൽ സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിൽ പ്ലയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തതും സഞ്ജുവിനെ തന്നെയായിരുന്നു. വിൻഡീസിനെതിരായ ഫോം സഞ്ജു സെമിയിലും ആവർത്തിച്ചു. 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഇന്ത്യയുടെ കൂറ്റൻ ടോട്ടലിന് തറക്കല്ലിട്ടത് ഈ ഇന്നിംഗ്‌സ് ആയിരുന്നു.
ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവിന് ഭാഗ്യം തുണച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്നാം ഓവറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് നഷ്‌ടപ്പെടുത്തി. 15 റൺസിൽ നിൽക്കെ, ജോഫ്ര ആർച്ചറുടെ പന്തിൽ സഞ്ജു അടിക്കാൻ ശ്രമിച്ചപ്പോൾ ഷോട്ട് പാളുകയായിരുന്നു. അനായാസം പിടിക്കാവുന്ന ആ ക്യാച്ച് ബ്രൂക്കിന് നഷ്‌ടമാക്കിയത് സഞ്ജുവിന്റെ വിക്കറ്റും മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ മത്സരവുമാണ്.

പവർ പ്ലേയിൽ ആ ക്യാച്ച് നഷ്‌ടപ്പെടുത്തിയത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി പിന്നീട് മാറുകയായിരുന്നു. അതിനുശേഷം സഞ്ജുവിനെ തടയാൻ ആർക്കും കഴിഞ്ഞില്ല. ഇംഗ്ലീഷ് ബൗളർമാരെ സഞ്ജു കഠിനമായി ശിക്ഷിച്ചു. ജോഫ്ര ആർച്ചർ, സാം കറൻ, ജാമി ഓവർട്ടൺ തുടങ്ങിയ പേസർമാർ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞുവെന്നതാണ് പിന്നീട് കണ്ട കാഴ്‌ച.
ഈ അസാധാരണ പ്രകടനത്തിനിടെ സഞ്ജു രണ്ട് പ്രധാന റെക്കോർഡുകളാണ് നേടിയത്. 26 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയത് ടി20 ലോകകപ്പ് നോക്കൗട്ടിലെ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റിയാണ്. യുവരാജ് സിംഗ് 2007 ലോകകപ്പിൽ 20 പന്തിലും ഹാർദിക് പാണ്ഡ്യ 2022 സെമിയിൽ 29 പന്തിലും ഫിഫ്റ്റി നേടിയിരുന്നു.
മാത്രമല്ല സഞ്ജുവിന്റെ 89 റൺസ്, ഒരു ലോകകപ്പ് നോക്കൗട്ടിൽ ഏറ്റവും ഉയർന്ന ഇന്ത്യൻ സ്കോറിന് തുല്യമാണ്. 2016 ടി20 ലോകകപ്പ് സെമിഫൈനലിൽ വെസ്‌റ്റ് ഇൻഡീസിനെതിരെ ഇതേ വേദിയിൽ വിരാട് കോഹ്‌ലി 47 പന്തിൽ 89 റൺസ് നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ഇന്ത്യ തോറ്റപ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിച്ചു കയറിയിരിക്കുകയാണ്, അതും സഞ്ജുവിന്റെ ഇന്നിംഗ്‌സ് മികവിൽ.
സഞ്ജുവിന്റെ ഇന്നിംഗ്‌സിൽ 8 ഫോറുകളും 7 സിക്‌സറുകളും ഉൾപ്പെട്ടു. വിൽ ജാക്‌സിന്റെ പന്തിൽ പുറത്താകുമ്പോഴേക്കും സഞ്ജു തന്റെ ദൗത്യം പൂർത്തിയാക്കിയിരുന്നു. ഇഷാൻ കിഷനുമായി പടുത്തുയർത്തിയ 97 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ശരിക്കും ഇന്ത്യക്ക് വലിയൊരു ടോട്ടലിന് ഇന്ധനം പകർന്നത്.
ഇത്തവണ സെമി ഫൈനലിൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ഇംഗ്ലണ്ട് കീഴടങ്ങുമ്പോൾ സഞ്ജുവിന്റെ പേര് വിസ്‌മരിക്കാൻ സാധിക്കില്ല. എന്തെന്നാൽ വ്യക്തിഗത നേട്ടങ്ങൾക്ക്പ്രാധാന്യം നൽകാതെ ടീമിനായി തന്റെ സർവ്വവും അർപ്പിക്കുന്ന മനോഭാവമാണ് ഇക്കുറിയും താരത്തിൽ പ്രകടമായത്. കാരണം പതുക്കെ കളിച്ചിരുന്നെങ്കിൽ സെഞ്ച്വറി നേടാമായിരുന്നിട്ടും അതിന് മുതിരാതെ റൺറേറ്റ് കൂട്ടാനാണ് സഞ്ജു ശ്രമിച്ചത്.