IPL 2026: അത് ഒരു ഒന്നൊന്നര തന്ത്രം,ഫ്ലെമിങ്ങിനായുള്ള സഞ്ജുവിന്റെ പടയപ്പ സെലിബ്രേഷന് പിന്നിൽ
മൂന്നാഴ്ചയായി ചേപ്പോക്ക് കാത്തിരുന്ന ആ മഞ്ഞപ്പടയുടെ ഗർജ്ജനം ഒടുവിൽ മുഴങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ 115 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസൺ ചെന്നൈയെ വിജയതീരത്തെത്തിച്ചു. സെഞ്ച്വറിക്ക് പിന്നാലെ ഗാലറിയിലേക്ക് നോക്കി രജനികാന്തിന്റെ 'പടയപ്പ' ശൈലിയിൽ സഞ്ജു നൽകിയ സല്യൂട്ട് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിച്ചു. എന്നാൽ ആ ആഘോഷം കാണികൾക്ക് വേണ്ടിയല്ല, മറിച്ച് തന്റെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗിന് വേണ്ടിയുള്ളതായിരുന്നു എന്ന് താരം പിന്നീട് വെളിപ്പെടുത്തി.
സഞ്ജുവിന്റെ മാസ്റ്റർ ക്ലാസ്: 115 (56)*
ആദ്യ പകുതിയിൽ പതുക്കെ തുടങ്ങിയ സഞ്ജു, പത്താം ഓവറിന് ശേഷമാണ് തന്റെ സംഹാരരൂപം പുറത്തെടുത്തത്. അതുവരെ ഒരു സിക്സർ പോലും അടിക്കാതിരുന്ന സഞ്ജു, പതിനൊന്നാം ഓവറിൽ ഗിയർ മാറ്റി. പിന്നീട് കണ്ടത് സിക്സറുകളുടെ പെരുമഴയായിരുന്നു. യുവതാരം ആയുഷ് മാത്രെയുടെ (59) പിന്തുണയോടെ ചെന്നൈ 212 എന്ന കൂറ്റൻ സ്കോറിലെത്തി. തന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ച് സഞ്ജു പറഞ്ഞത് ഇങ്ങനെ: "ഞാൻ ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്. മനം എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും അലയും. അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സപ്പോർട്ട് സ്റ്റാഫ് എന്നെ സഹായിച്ചത്."

50 സെക്കൻഡ് മാത്രം നീണ്ട മീറ്റിംഗ്!
തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റിട്ടും ടീമിലെ അന്തരീക്ഷം പോസിറ്റീവായിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. "ഇന്ന് മത്സരത്തിന് മുൻപ് നടന്ന മീറ്റിംഗ് വെറും 50 സെക്കൻഡ് മാത്രമാണ് നീണ്ടുനിന്നത്. തോൽക്കുമ്പോഴും ഈ ടീം എനിക്കൊപ്പം നിന്നു. ഇതൊരു മറ്റൊരു ഫ്രാഞ്ചൈസി ആണെന്ന് എനിക്ക് തോന്നിയിട്ടേയില്ല," സഞ്ജു പറഞ്ഞു.
ഫ്ലെമിംഗിനായുള്ള സമർപ്പണം
സ്റ്റീഫൻ ഫ്ലെമിംഗുമായുള്ള സഞ്ജുവിന്റെ ബന്ധം ടീമിന് വലിയ മുതൽക്കൂട്ടാവുകയാണ്. "സഞ്ജുവിന് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. അവൻ അപകടകാരിയായ താരമാണ്," എന്ന് ഫ്ലെമിംഗ് പറഞ്ഞപ്പോൾ, സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഈ ആഘോഷം ഫ്ലെമിംഗിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ മത്സരങ്ങളിലെ തോൽവി അദ്ദേഹത്തെ എത്രത്തോളം ബാധിച്ചു എന്ന് എനിക്കറിയാം. അഞ്ചു വർഷം ഒരു ടീമിനെ നയിച്ച ആളെന്ന നിലയിൽ ആ പ്രയാസം എനിക്ക് മനസ്സിലാകും."
ബൗളിംഗിലെ വീര്യം
ബാറ്റിംഗിന് പിന്നാലെ ബൗളർമാരും കരുത്തുകാട്ടി. ജാമി ഓവർട്ടന്റെ 4 വിക്കറ്റ് പ്രകടനമാണ് ഡൽഹിയുടെ നടുവൊടിച്ചത്. കെ.എൽ രാഹുലും നിസ്സങ്കയും മികച്ച തുടക്കം നൽകിയെങ്കിലും ജേമി ഒവേർട്ടൻ ഡൽഹിയെ പിടിച്ചുകെട്ടി. സർഫറാസ് ഖാൻ എടുത്ത പറക്കും ക്യാച്ചും ചേപ്പോക്കിലെ ആരവം ഇരട്ടിയാക്കി.
സഞ്ജുവിലുള്ള വിശ്വാസം
മൂന്ന് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോഴും ഫ്ലെമിങ് സഞ്ജുവിൽ വിശ്വാസമർപ്പിച്ചു. എപ്പോഴെല്ലാം മാധ്യമ പ്രവർത്തകർ സഞ്ജുവിനെതിരെ ഒളിയമ്പുകൾ തൊടുത്തോ, അതെല്ലാം ഫ്ലെമിങ് വളരെ മിതത്വത്തോടെ തടുത്തു. "സഞ്ജു മൈതാനത്ത് ആധിപത്യം ഉറപ്പിക്കാൻ കെൽപ്പുള്ള പോരാളിയാണ്. എതിരാളികൾക്ക് അവൻ എപ്പോഴും ഒരു പേടിസ്വപ്നമാണ്, അത്രമേൽ അപകടകാരി! മഞ്ഞക്കുപ്പായത്തിൽ സഞ്ജു തന്റെ വിജയഗാഥ രചിക്കുമ്പോൾ ഞങ്ങളുടെ ഭാഗത്തുനിന്ന് നൂറു ശതമാനം പിന്തുണയും ആത്മവിശ്വാസവും അവനുണ്ടാകും. സഞ്ജുവിനെ ഞങ്ങൾ കൈവിടില്ല." ഫ്ലെമിങ്ങിന്റെ മറുപടികൾ ഇങ്ങനെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications