വരാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ടീം ആരംഭിച്ചു കഴിഞ്ഞു. അന്തിമ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി തന്നെ നടക്കുന്നുണ്ട്. ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റ് ആയതിനാൽ തന്നെ കഴിഞ്ഞ ഇംഗ്ലണ്ട് ടെസ്‌റ്റ് പരമ്പരയിൽ കണ്ട താരങ്ങളിൽ ഭൂരിഭാഗവും ടീമിൽ ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്. എങ്കിലും ചിലരുടെയൊക്കെ പേരുകൾ പറഞ്ഞു കേൾക്കുന്നുമുണ്ട്.
ഏഷ്യാ കപ്പിൽ എട്ട് വട്ടം ചാമ്പ്യൻമാരായ റെക്കോർഡ് ഉള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നിർണായക ടൂർണമെന്റ് തന്നെയാണ്. കാരണം ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് അവരെന്നതാണ് പ്രധാന കാര്യം. നിലവിലെ ലോക ചാമ്പ്യൻമാർ ആയതിനാൽ തന്നെ ഏഷ്യാ കപ്പ് കിരീടം കൂടി നേടുകയാണെങ്കിൽ അത് നേട്ടമാകും.

എന്നാൽ ആരൊക്കെയാവും ടൂർണമെന്റിൽ കളിക്കുക എന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വിരാട് കോലിയും രോഹിത് ശർമ്മയും ഒരുമിച്ച് വിരമിച്ചതോടെ നായക സ്ഥാനത്തേക്ക് എത്തിയ സൂര്യകുമാർ യാദവ് അടക്കമുള്ളവർക്കും ഈ ടൂർണമെന്റ് നിർണായകമാകും. മൂന്ന് ഫോർമാറ്റിലും വെവ്വേറെ നായകന്മാർ എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യൻ ടീമുള്ളത്.
ഇപ്പോഴിതാ ഏഷ്യാ കപ്പിനുള്ള ടീം ആരൊക്കെ ഉണ്ടാവണമെന്ന് പറയുകയാണ് ഇന്ത്യയുടെ മുൻ സ്‌പിന്നർ ഹർഭജൻ സിംഗ്. വളരെ ശ്രദ്ധേയമായ ടീം തിരഞ്ഞെടുപ്പാണ് ഹർഭജൻ നടത്തിയിരിക്കുന്നത്. ഗിൽ ഉൾപ്പെടെയുള്ളവർക്ക് ഇടം നൽകിയാണ് അദ്ദേഹം ടീം പ്രഖ്യാപിച്ചത്. എന്നാൽ മലയാളി താരം സഞ്ജു സാംസണ് അദ്ദേഹത്തിന്റെ ടീമിൽ ഇടമില്ല.
ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം
ടോപ്പ് ഓർഡറിൽ വ്യത്യസ്‌തമായ ഒരു കോമ്പിനേഷനാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, ഗിൽ എന്നിവരെ ടോപ് ഓർഡർ സ്ഥാനങ്ങൾക്കായി ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. രണ്ട് ഇടംകൈയൻമാരും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക എന്ന രീതിയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
കൂടാതെ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ് എന്നിവർക്ക് മധ്യനിര ചുമതലകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ സ്‌പിൻ ബൗളിംഗ് ഓപ്ഷനുകളാണെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായി കെഎൽ രാഹുൽ വരണമെന്നാണ് അദ്ദേഹം പറയുന്നത്.
ഇതോടെ സഞ്ജുവിന്റെ സാന്നിധ്യമാണ് ഇല്ലാതാവുന്നത്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അർഷദീപ് സിംഗ് എന്നിവരാവും പേസ് ബൗളിംഗ് നിരയെ നയിക്കേണ്ടതെന്നും ഹർഭജൻ അഭിപ്രായപ്പെടുന്നു. സഞ്ജുവിന് പകരം ഗിൽ, ശ്രേയസ് അയ്യർ എന്നിവർക്കാണ് ഹർഭജൻ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
മാത്രമല്ല ഗിൽ ആവട്ടെ മൂന്ന് ഫോര്മാറ്റിലും നായകനായി എത്താനുള്ള തയ്യാറെടുപ്പിലാണ്. ഭാവിയിൽ രോഹിത് ശർമ്മ, വിരാട് കോലി എന്നിവർ വിരമിക്കുമ്പോൾ ഏകദിന നായകനായും ഗിൽ വന്നേക്കും. ടി20യിൽ കൂടി ഇത് സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാവും എന്നാണ് ഗിൽ കരുതുന്നത്. അതിനെ ഹർഭജനും അനുകൂലിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ ഇപ്പോഴത്തെ ടീമിൽ മാറ്റം ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ ഗില്ലിന്റ വരവ് അത്ര എളുപ്പമാവില്ല. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി തുടരാൻ സാധ്യതയുള്ളതിനാൽ നിലവിലെ സന്തുലിത ടീമിനെ ഗൗതം ഗംഭീർ നിർണായക ടൂർണമെന്റിൽ മാറ്റി പരീക്ഷിക്കാൻ സാധ്യത ഇല്ലെന്നാണ് ലഭ്യമായ വിവരം.