ഇന്ത്യക്കെതിരായ 61 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ സ്പിന്നർമാരുടെ പ്രകടനത്തെ വിമർശിച്ച് നായകൻ സൽമാൻ അലി ആഘ രംഗത്തെത്തി. മത്സരത്തിന് മുമ്പ് പാകിസ്ഥാന്റെ കരുത്തായി വിശേഷിപ്പിക്കപ്പെട്ട സ്പിൻ നിരയെ ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് അടിച്ചൊതുക്കുകയായിരുന്നു. സയിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഹൈപ്പിൽ നിന്നിരുന്ന ഉസ്മാൻ താരിക്കിന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ലായിരുന്നു. സൂര്യകുമാർ യാദവന്റെ ഒരു വിക്കറ്റ് എടുത്തു എന്നതൊഴിച്ചാൽ താരിക് മികച്ച പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്.
സ്പിന്നർമാരെ കുറ്റപ്പെടുത്തി ആഘ:
"ഞങ്ങളുടെ സ്പിന്നർമാർക്ക് ഇന്ന് മോശം ദിവസമായിരുന്നു. പലയിടങ്ങളിലും കൃത്യമായ പ്ലാനുകൾ നടപ്പിലാക്കാൻ അവർക്ക് സാധിച്ചില്ല. കഴിഞ്ഞ ആറ് മാസമായി അവർ മികച്ച പ്രകടനമാണ് നടത്തുന്നത്, പക്ഷേ ഇന്ന് അത് പാളിപ്പോയി," സൽമാൻ അലി ആഘ പറഞ്ഞു.

വിവാദ സ്പിന്നർ ഉസ്മാൻ താരീഖ് 4 ഓവറിൽ 24 റൺസ് വഴങ്ങി സൂര്യകുമാറിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും പരിചയസമ്പന്നനായ അബ്രാർ അഹമ്മദ് 3 ഓവറിൽ 38 റൺസാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും വീഴ്ത്താൻ അബ്രാറിനായില്ല.
ബാറ്റിംഗ് തകർച്ച:
ബൗളിംഗിന് പുറമെ ബാറ്റിംഗിലും പാകിസ്ഥാൻ ദയനീയമായിരുന്നു. 176 റൺസ് ലക്ഷ്യമിട്ടിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾ ഔട്ടായി. പവർപ്ലേയിൽ തന്നെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായതെന്ന് ആഘ സമ്മതിച്ചു. ആദ്യ ഇന്നിംഗ്‌സിനേക്കാൾ ബാറ്റിംഗിന് അനുകൂലമായ പിച്ചായിട്ടും അത് മുതലെടുക്കാൻ പാക് ബാറ്റർമാർക്ക് കഴിഞ്ഞില്ല.
തിരിച്ചുവരുമെന്ന് ആത്മവിശ്വാസം:
"ഇത്തരം വലിയ മത്സരങ്ങളിൽ സമ്മർദ്ദം സ്വാഭാവികമാണ്. അടുത്ത മത്സരം രണ്ട് ദിവസത്തിനുള്ളിലാണ്. നമീബിയക്കെതിരായ ആ കളി ജയിച്ച് സൂപ്പർ എട്ടിലെത്തുകയാണ് ലക്ഷ്യം. അവിടെ പുതിയൊരു ടൂർണമെന്റ് പോലെ മികച്ച രീതിയിൽ തുടങ്ങാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," പാക് നായകൻ പറഞ്ഞു.
മത്സരത്തിന്റെ ചുരുക്കം:
ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെ (40 പന്തിൽ 77) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 175/7 എന്ന സ്കോർ ഉയർത്തി. സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27) എന്നിവരും നിർണ്ണായക സംഭാവന നൽകി. പാകിസ്ഥാന് വേണ്ടി സിയം അയൂബ് മൂന്ന് വിക്കറ്റും സൽമാൻ അലി ആഘ, ഉസ്മാൻ താരിക്ക്, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 13 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഉസ്മാൻ ഖാൻ (44) മാത്രമാണ് പാക് നിരയിൽ അല്പമെങ്കിലും പൊരുതിയത്. ബാബർ അസം (5) ഇത്തവണയും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ പാകിസ്ഥാൻ 114 റൺസിന് ഓൾ ഔട്ടായി.