കറാച്ചി: പാകിസ്താന്റെ സ്റ്റാർ സ്പിന്നർ സയീദ് അജ്മല്‍ വിമരിക്കൽ പ്രഖ്യാപിച്ചു. കൈ മടക്കി എറിയുന്നതിന് വിലക്ക് മേടിച്ചും, കളിക്കളത്തിന് പുറത്തെ പ്രസ്താവനകളുടെ പേരിലും കുപ്രശസ്തനാണ് അജ്മൽ. വളരെ വൈകി മാത്രം പാകിസ്താൻ ടീമിലെത്തിയ അജ്മലിന്റെ ഓഫ് ബ്രേക്കുകളും ദൂസരകളും ശരിക്കും അൺപ്ലെയബ്ൾ ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പാക് സ്പിൻ ആക്രമണത്തിന്റെ കുന്തമുനയാകാൻ അജ്മലിന് കഴിഞ്ഞിരുന്നു.
1977 ൽ പഞ്ചാബിലെ ഫൈസലാബാദിൽ ജനിച്ച സയീദ് അജ്മൽ 2009 ജൂലൈയിൽ ഗോൾ ടെസ്റ്റിലാണ് പാകിസ്താന് വേണ്ടി ആദ്യ ടെസ്റ്റ് കളിച്ചത്. എന്ന് വെച്ചാൽ മുപ്പത്തിരണ്ടാം വയസ്സിൽ അരങ്ങേറ്റം. എന്നാൽ അതിനും ഒരു വർഷം മുമ്പേ അജ്മൽ ഏകദിനത്തിൽ അരങ്ങേറിയിരുന്നു. 35 ടെസ്റ്റിൽ 178 വിക്കറ്റുകളും 113 ഏകദിനങ്ങളിൽ 184 വിക്കറ്റുകളും 64 ട്വന്റി മത്സരങ്ങളിൽ നിന്നായി 85 വിക്കറ്റുകളും സയീദ് അജ്മലിന്റെ പേരിലുണ്ട്.
ടെസ്റ്റിൽ അരങ്ങേറിയ 2009ൽ തന്നെ അജ്മലിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നെ ബൗളിംഗിൽ നിന്നും വിലക്ക്. ആക്ഷൻ ശരിയാക്കി തിരിച്ചെത്തിയ അജ്മൽ ആ വർഷം തന്നെ പാകിസ്താനെ ലോക ട്വന്റി 20 ചാമ്പ്യന്മാരാക്കി. 2011 നവംബർ മുതൽ 2014 ഡിസംബർ വരെ ലോക ഒന്നാം നമ്പറായിരുന്നു സയീദ് അജ്മൽ. 40 വയസ് പൂർത്തിയായ സയീദ് അജ്മൽ ഇപ്പോൾ നടക്കുന്ന ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കും.