നാലാം വയസ്സില്‍ അമ്മയെ നഷ്ടമായി
നാലാം വയസ്സില്‍ തന്നെ അമ്മയെ നഷ്ടമായ പൃഥ്വിക്ക് പിന്നീട് അച്ഛനും അമ്മയുമെല്ലാം പങ്കജായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗം പങ്കജിന് വലിയ ആഘാതമായിരുന്നു. എങ്കിലും അദ്ദേഹം തളര്‍ന്നില്ല. മകനെ മികച്ച ഒരു ക്രിക്കറ്ററാക്കി മാറ്റാന്‍ പങ്കജ് ആദ്യമേ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൃഥ്വിയെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ക്കുകയും ചെയ്തു.
മകനെ ദേശീയ ടീമിലെത്തിക്കുകയെന്നതായിരുന്നു പങ്കജിന്റെ ഏറ്റവും വലിയ സ്വപ്‌നം. ഈയൊരു ലക്ഷ്യം മാത്രം വച്ചാണ് അദ്ദേഹം പിന്നീട് ജീവിച്ചത്.
വിഹാറില്‍ നിന്നും ബാന്ദ്രയിലേക്ക്
ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു പൃഥ്വിയുടെ കുട്ടിക്കാലം. മകനെ പരിശീലനത്തിനു കൊണ്ടുപോവുന്നതിനായി പുലര്‍ച്ചെ 3.30നാണ് പങ്കജ് എഴുന്നേറ്റിരുന്നത്. തുടര്‍ന്ന് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയ ശേഷം 4.30ന് അന്നു താമസിച്ചിരുന്ന വിഹാറില്‍ നിന്നും പരിശീലനം നടക്കുന്ന മുംബൈയിലെ ബാന്ദ്രയിലേക്കു അദ്ദേഹം മകനെയും കൊണ്ടു പോവും. ലോക്കല്‍ ട്രെയിനിലായിരുന്നു ദിവസവും ഇരുവരുടെയും യാത്ര. ഈ സമയത്തുള്ള ട്രെയിനില്‍ വലിയ തിരക്കായതിനാല്‍ മകനെ തോളിലിരുത്തിയാണ് പങ്കജ് യാത്ര ചെയ്തിരുന്നത്.
പരിശീലനത്തിനെത്തിയാല്‍ ഒരു ദിവസം മുഴുവന്‍ പൃഥ്വി ഗ്രൗണ്ടില്‍ തന്നെ ചെലവഴിക്കും. ഇതെല്ലാം കണ്ട് പങ്കജ് അവിടെത്തന്നെയുണ്ടാവും. ദിവസം മുഴുവന്‍ നീണ്ട പരിശീലനത്തിനു ശേഷം വൈകീട്ട് മകനോടൊപ്പം പങ്കജ് തിരികെ വീട്ടിലേക്കു യാത്ര തിരിക്കുകയും ചെയ്യും. പൃഥ്വിക്കു ആദ്യ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതു വരെ വര്‍ഷങ്ങളോളം ഇത് തന്നെ തുടരുകയും ചെയ്തു.
മകനു വേണ്ടി ബിസിനസ് ഉപേക്ഷിച്ചു
തുണിക്കട നടത്തി വരികയായിരുന്നു അക്കാലത്ത് പങ്കജ്. മോശമല്ലാത്ത രീതിയില്‍ വരുമാനവും ഇതില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ബിസിനസ് പൃഥ്വിയുടെ ക്രിക്കറ്റ് കരിയറിനെ ബാധിക്കുമോയെന്ന ആശങ്കയെത്തുടര്‍ന്ന് പങ്കജ് ഈ ബിസിനസ് അവസാനിപ്പിച്ച് മുഴുവന്‍ സമയവും മകനു കൂട്ടായി നില്‍ക്കുകയായിരുന്നു.
ബിസിനസും പോയതോടെ വളരെ കഷ്ടപ്പെട്ടാണ് പങ്കജും പൃഥ്വിയും കഴിഞ്ഞിരുന്നത്. എങ്കിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ഇരുവരും ജീവിതം മുന്നോട്ട് നയിച്ചു. തങ്ങളുടെ ഈ ത്യാഗത്തിനെല്ലാം ഒരു നാള്‍ ക്രിക്കറ്റിലൂടെ ഫലമുണ്ടാവുമെന്ന ഉറച്ച വിശ്വാസം അച്ഛനും മകനുമുണ്ടായിരുന്നു.
അവധിക്കാലം ഇല്ല
കുട്ടിക്കാലത്ത് ഒരു ദിവസം പോലും പൃഥ്വിക്ക് അവധിയുണ്ടായിരുന്നില്ല. തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെല്ലാം അവധിദിനങ്ങളില്‍ പല തരത്തിലുള്ള ആഘോഷങ്ങളിലുമേര്‍പ്പെടുമ്പോള്‍ പൃഥ്വി അപ്പോഴെല്ലാം ക്രിക്കറ്റ് പരിശീലനത്തില്‍ തന്നെ മുഴുകിയിരിക്കും. പിറന്നാള്‍ പോലുള്ള പ്രത്യേക ദിവസങ്ങളിലോ സ്‌കൂള്‍ ക്രിക്കറ്റില്‍ പൃഥ്വി നന്നായി കളിച്ചാലോ മാത്രമാണ് ഇരുവരും പുറത്തു പോയി ഭക്ഷണം കഴിച്ചിരുന്നത്. ചൈനീസ് ഭക്ഷണമായിരുന്നു അന്ന് അവരുടെ സ്‌പെഷ്യല്‍.
അവധിക്കാലത്ത് കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ചെലവിടാനോ വിനോദയാത്രകള്‍ പോവാനോ ഒന്നും പൃഥ്വിക്കോ പങ്കജിനോ താല്‍പ്പര്യമുണ്ടായിരുന്നില്ല. ക്രിക്കറ്റെന്ന വലിയ സ്വപ്‌നം മാത്രമേ അപ്പോള്‍ ഇരുവരുടെയും മനസ്സിലുണ്ടായിരുന്നുള്ളൂ.
മകന്റെ ബൗളര്‍ അച്ഛന്‍ തന്നെ
ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു പങ്കജ്. എങ്കിലും മകന് വേണ്ടി അദ്ദേഹം ക്രിക്കറ്റിനെക്കുറിച്ചും ബൗള്‍ ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം പഠിച്ചു. മകനെ കൂടുതല്‍ സമയം പരിശീലനം നടത്താന്‍ സഹായിക്കുന്നതിനു വേണ്ടിയാണ് പങ്കജ് ബൗളിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഞായറാഴ്ച ഉച്ചസമയങ്ങളില്‍ പരിശീലനത്തിനിടെ മറ്റു ബൗളര്‍മാര്‍ ക്ഷീണിച്ച് അവശരായി ഇരിക്കുമ്പോള്‍ പങ്കജാണ് മകന് ബൗള്‍ ചെയ്ത് കൊടുത്തിരുന്നത്. ഒരു മിനിറ്റ് പോലും വെറുതെ കളയാന്‍ ഇരുവര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. ചില ദിവസങ്ങളില്‍ മണിക്കൂറുകളോളം പങ്കജ് മകന് ബൗള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.