മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറെന്ന പ്രതിഭയെ കണ്ടെടുക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്ത വിഖ്യാത പരിശീലകന്‍ രമാകാന്ത് അച്രേക്കര്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ സ്വവസതിയില്‍ വെച്ചായിരുന്നു മരിച്ചത്. 1990-ല്‍ ദ്രോണാചാര്യ പുരസ്‌കാരവും 2010-ല്‍ പത്മശ്രീ നല്‍കിയും രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പണ്ഡിറ്റ്, പ്രവീണ്‍ ആംറെ തുടങ്ങിയ ക്രിക്കറ്റ് പ്രതിഭകളെ വാര്‍ത്തെടുത്തത് അച്‌രേക്കറായിരുന്നു. മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനും പരിശീലകനുമായിരുന്നു അദ്ദേഹം. ഇവിടെവെച്ചാണ് സച്ചിനിലെ ക്രിക്കറ്ററെ കണ്ടെടുക്കുന്നത്. ക്രിക്കറ്റിലെ തന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും അച്‌രേക്കറാണെന്ന് സച്ചിന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.
സച്ചിന്റെ ക്രിക്കറ്റ്‌പ്രേമം കണ്ടറിഞ്ഞ സഹോദരന്‍ അജിത്താണ് അച്രേക്കറുടെ അക്കാദമിലെത്തിക്കുന്നത്. എന്നാല്‍, തുടക്കത്തില്‍ അദ്ദേഹം സച്ചിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. സഹോദരന്റെ നിരന്തരമായ അപേക്ഷയെത്തുടര്‍ന്ന് സച്ചിനെ പരിശീലിപ്പിച്ചുതുടങ്ങിയ അദ്ദേഹം വൈകാതെ ലോകോത്തരെ പ്രതിഭയെ തിരിച്ചറിയുകയും വളരാനുള്ള വഴിതെളിക്കുകയും ചെയ്തു. ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍, മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാര്‍ എന്നിവരെയും അച് രേക്കര്‍ പരിശീലിപ്പിച്ചിട്ടുണ്ട്.