2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ നാഗ്പൂരില്‍ നടന്ന ഏകദിനത്തിലാണ് ഇര്‍ഫാന് ആദ്യമായി പ്രൊമോഷന്‍ ലഭിച്ചത്. അന്ന് മൂന്നാം നമ്പറില്‍ ബാറ്റിങിന് അയക്കപ്പെട്ട താരം തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തിരുന്നു. 70 പന്തില്‍ 83 റണ്‍സ് ഇര്‍ഫാന്‍ നേടിയിരുന്നു. കളിയില്‍ ഇന്ത്യ 152 റണ്‍സിന് ലങ്കയെ തകര്‍ത്തുവിടുകയും ചെയ്തു.
അന്നത്തെ ഇന്നിങ്‌സാണ് ഓള്‍റൗണ്ടറുടെ റോളിലേക്കുള്ള ഇര്‍ഫാന്റെ പ്രയാണത്തിന്റെ തുടക്കം. പിന്നീട് നിരവധി മല്‍സരങ്ങളില്‍ ഇര്‍ഫാന്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ഓപ്പണറായി പോലും നിരവധി മല്‍സരങ്ങളില്‍ അദ്ദേഹം ഇറങ്ങിയിരുന്നു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച സമയത്തും ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. മൂന്നാം നമ്പറിലും മുന്‍നിരയിലും തന്നെ ബാറ്റിങിന് അയച്ച് കരിയര്‍ തകര്‍ത്തത് ചാപ്പലാണെന്ന ആരോപണങ്ങള്‍ക്കു മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്.
യഥാര്‍ഥത്തില്‍ ബാറ്റിങില്‍ തനിക്കു പ്രൊമോഷന്‍ നല്‍കുകയെന്നത് സച്ചിന്‍ പാജിയുടെ ഐഡിയായിരുന്നു. മൂന്നാം നമ്പറില്‍ തന്നെ പരീക്ഷിക്കാന്‍ രാഹുല്‍ ദ്രാവിഡിനോട് അദ്ദേഹം ഉപദേശിക്കുകയായിരുന്നു. ഇര്‍ഫാന് സിക്‌സറുകള്‍ അടിക്കാനുള്ള ശേഷിയുണ്ട്. ന്യൂബോളിനെ നേരിടാന്‍ അവന് കഴിയും, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും നന്നായി കളിക്കാന്‍ അവന് സാധിക്കുമെന്ന് സച്ചിനാണ് ദ്രാവിഡിനോടു പറഞ്ഞതെന്നു ഇര്‍ഫാന്‍ വിശദമാക്കി.
മുത്തയ്യ മുരളീധരന്‍ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ ശ്രീലങ്കയ്‌ക്കെതിരേയാണ് തനിക്കു ആദ്യമായി ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ചത്. മുരളിയുള്‍പ്പെടുന്ന ലങ്കന്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിച്ച് റണ്‍സ് നേടുകയായിരുന്നു ദൗത്യം. സ്പ്ലിറ്റ് ഫിംഗര്‍ സ്ലോവര്‍ ബോളെന്ന പുതിയൊരു സങ്കല്‍പ്പത്തിന് ലങ്കന്‍ പേസര്‍ ദില്‍ഹാര ഫെര്‍ണാണ്ടോ തുടക്കമിട്ട സമയം കൂടിയായിരുന്നു ഇത്. ബാറ്റ്‌സ്മാന്‍മാര്‍ ഈ ബൗള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ വിഷമിച്ചിരുന്നു. തനിക്ക് അതിനു കഴിയുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്‌മെന്റ് മൂന്നാം വനമ്പറില്‍ ഇറക്കാനുള്ള കാരണം. ചാപ്പലാണ് തന്റെ കരിയര്‍ ഇല്ലാതാക്കിയതെന്ന ആരോപണം ശരിയല്ല. അദ്ദേഹം ഇന്ത്യക്കാരന്‍ അല്ലാത്തതിനാല്‍ തന്നെ വിമര്‍ശനങ്ങളുന്നയിക്കുക എളുപ്പമാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
കരിയറിന്റെ ആദ്യകാലത്ത് ന്യൂ ബോളറായിരുന്ന ഇര്‍ഫാനെ പിന്നീട് ഫസ്റ്റ്, സെക്കന്റ് ചേഞ്ച് ബൗളറാക്കി ഇന്ത്യ മാറ്റിയിരുന്നു. എന്നാല്‍ പുതിയ റോള്‍ നല്‍കിയ ശേഷം ഇതേക്കുറിച്ച് ടീം മാനേജ്‌മെന്റ് താനുമായി കൃത്യമായ ആശയവിനിമയം നടത്തിയിരുന്നില്ലെന്നു ഇര്‍ഫാന്‍ പറഞ്ഞു. ഏകദിനത്തില്‍ 59 മല്‍സരങ്ങളില്‍ നിന്നും 100 വിക്കറ്റുകളെടുത്ത് ഈ നേട്ടം കൈവരിച്ച വേഗമേറിയ ഇന്ത്യന്‍ ബൗളറായി മാറിയിരുന്നു.
എന്നാല്‍ ന്യൂബോളര്‍ സ്ഥാനത്തു നിന്നു മാറ്റപ്പെട്ട ശേഷം 61 മല്‍സരങ്ങളില്‍ നിന്നും 73 വിക്കറ്റുകള്‍ മാത്രമേ ഇര്‍ഫാന് വീഴ്ത്താനായുള്ളൂ. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് ഇതിനു കാരണമെന്നും വേണ്ടത്ര പിന്തുണ തനിക്കു ലഭിച്ചില്ലെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടുന്നു.
അര്‍ഹിച്ച പിന്തുണ നല്‍കാതിരുന്നതാണ് തന്റെ കരിയര്‍ തകരാന്‍ കാരണമെന്ന് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ തനിക്കു സാധിച്ചിരുന്നു. മൂന്നു വിക്കറ്റ് ശേഷിക്കെ 28 പന്തില്‍ 60 റണ്‍സ് വേണമെന്നിരിക്കെയാണ് മികച്ച ഇന്നിങ്‌സിലൂടെ ഇന്ത്യയെ രക്ഷിച്ചത്. ഈ മല്‍സരത്തില്‍ വിക്കറ്റെടുക്കാനും തനിക്കായിരുന്നു. ഈ മല്‍സരത്തിനു മുമ്പുള്ള രണ്ടു കളികളില്‍ നാലു വിക്കറ്റെടുത്തിരുന്നു. ഈ പരമ്പയില്‍ സനത് ജയസൂര്യയെ മൂന്നു തവണ പുറത്താക്കാന്‍ തനിക്കു സാധിച്ചു.
ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ താന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം നല്‍കാതെ അവര്‍ തന്നെ ടീമില്‍ നിന്നൊഴിവാക്കി. ഇത് തുടര്‍ന്നു കൊണ്ടിരുന്നു. ഇടയ്ക്കു തനിക്കു പരിക്കേറ്റിരുന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ പരിക്ക് ഭേദമായി ടീമിലേക്കു മടങ്ങിവരാന്‍ അവസരം നല്‍കണമായിരുന്നു. അതുണ്ടായില്ലെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.