മുംബൈ ഇന്ത്യൻസിന്റെ വഴിയേ
കളിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോഴും ആരാധകർക്ക് മുംബൈ ഇന്ത്യൻസ് എന്ന് പറഞ്ഞാൽ സച്ചിനാണ്. അത് മുംബൈ ഇന്ത്യൻസ് ഉടമകൾക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനോടുള്ള ആദരവെന്ന് പറഞ്ഞ് പത്താം നമ്പർ ഴ്‌സിയേയും മുബൈ വിരമിപ്പിച്ചത്. ഇനി ഒരു മുംബൈ ഇന്ത്യൻസ് താരവും ഐ പി എല്ലിൽ പത്താം നമ്പർ ജേഴ്സി ധരിക്കില്ല.
പത്താം നമ്പർ ആർക്കുമില്ല
വിവാദങ്ങൾ ഒഴിവാക്കാനും സച്ചിനോടുള്ള ആദരവ് നിലനിർത്താനും കൂടിയാണ് ബി സി സി ഐ പത്താം നമ്പർ ജേഴ്സിയെ അനൗദ്യോഗികമായി വിരമിപ്പിക്കുന്നത്. ഇനി ആർക്കും പത്താം നമ്പർ ജേഴ്സി കൊടുക്കണ്ട എന്നാണ് ബി സി സി ഐയുടെ തീരുമാനം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബി സി സി ഐ നടത്തില്ലെന്നും വക്താവ് അറിയിച്ചു.
എന്താണീ പത്താം നമ്പറിന്
പത്താം നമ്പർ ജേഴ്സി എന്ന് പറഞ്ഞാൽ ഒരു ഇതാണ്. ഇതിപ്പോൾ ക്രിക്കറ്റിൽ മാത്രമല്ല, ഫുട്‌ബോളിലെ മഹാരഥന്മാരായ പെലെ, മാറഡോണ, ലയണൽ മെസ്സി തുടങ്ങിയവരെല്ലാം പത്താം നന്പർ ജേഴ്സിയുടെ ആൾക്കാരാണ്. മുമ്പ് മൈക്കൽ ജോർദാൻ വിരമിച്ചപ്പോൾ ചിക്കാഗോ ബുൾസ് ടീമും മാൾദീനി വിരമിച്ചപ്പോൾ എ സി മിലാനും ഇതേപോലെ ജഴ്സി പിൻവലിച്ചിരുന്നു.
ഷാർദൂൾ താക്കൂറിന് പറ്റിയത്
സച്ചിന്റെ പത്താം നമ്പർ ജേഴ്സി ചോദിച്ച് വാങ്ങി ധരിച്ച മുംബൈക്കാരൻ തന്നെയായ ഷാർദൂൾ താക്കൂറിന് സച്ചിൻ ഫാൻസ് പൊങ്കാലയിട്ടിരുന്നു. എം എസ് ധോണിയോ വിരാട് കോലിയോ യുവരാജ് സിംഗോ രോഹിത് ശർമയോ പോലും അല്ല ഷാർദൂൾ താക്കൂറിനാണ് ബി സി സി ഐ പത്താം നമ്പർ ജേഴ്സി കൊടുത്തത്. സച്ചിൻ ആരാധകരെ വിലകുറച്ച് കാണാൻ ബി സി സി ഐക്ക് എങ്ങനെ ധൈര്യം വന്നു എന്നൊക്കെയാണ് ചോദ്യം ഉയർന്നത്.
താക്കൂറിന്റെ കളി
ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് മുംബൈയിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ ഷാർദുൾ താക്കൂർ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഏഴോവറിൽ 27 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി ഭേദപ്പെട്ട പ്രകടനവും താക്കൂർ പുറത്തെടുത്തു. ഐ പി എല്ലിൽ പുനെയുടെ ബൗളറായിരുന്നു പോയ സീസണിൽ താക്കൂർ. പറഞ്ഞിട്ടെന്ത് കാര്യം, സച്ചിൻ ഫാന്‍സിന് ഇതൊന്നും കണ്ണിൽ പിടിച്ചില്ല.