മുംബൈ: ക്രിക്കറ്റ് ദൈവം കളി നിര്‍ത്തി. ഇനിമേല്‍ ക്രിക്കറ്റ് സാധാരണ മനുഷ്യരുടെ കളിയായിരിക്കും - സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ആരാധകര്‍ ഉയര്‍ത്തിയ ബാനറിലും നിറഞ്ഞ ഈ വാക്കുകളിലുണ്ട് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എന്ന അഞ്ചരയടിക്കാരന്‍ മുംബൈകര്‍ ക്രിക്കറ്റ് എന്ന കളിക്ക് എന്തായിരുന്നു എന്ന് തിരിച്ചറിയാന്‍.
ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുനിര്‍ത്തി അവസാനമായി ആരാധകരെ അഭിമുഖീകരിക്കുമ്പോള്‍ സച്ചിന്റെ മുഖത്തും ഈ വേലിയേറ്റങ്ങള്‍ കാണാമായിരുന്നു. പലപ്പോഴും മുഖം കുനിച്ച് സച്ചിന്‍ കണ്ണീര്‍ തുടച്ചു. ശൈശവസമാനമായ ചിരി പോലും കണ്ണീരില്‍ കുതിരുന്നത് കണ്ട് വാങ്കഡെ സ്‌റ്റേഡിയത്തിലും ടെലിവിഷനിലുമായി അത് കണ്ടുനിന്ന പതിനായിരങ്ങള്‍ വിതുമ്പിക്കാണണം.

അച്ഛന്‍ രമേഷ് തെണ്ടുല്‍ക്കര്‍, അമ്മ രജനി, സഹോദരന്‍ അജിത്, ഭാര്യ അഞ്ജലി, മക്കളായ അര്‍ജുന്‍, സാറ, കോച്ച് രമാകാന്ത് അച്രേക്കര്‍ എന്നിങ്ങനെ കഴിഞ്ഞു പോയ നാളുകളില്‍ തുണയായി കൂടെ നിന്നവര്‍ക്കെല്ലാം സച്ചിന്‍ നന്ദി പറഞ്ഞു. കയ്യിലെ കുറിപ്പില്‍ പറയേണ്ടവരുടെ പേരുകള്‍ എഴുതിയെടുത്തായിരുന്നു സച്ചിന്‍ തന്റെ പ്രസംഗം തുടങ്ങിയത്. കളി കഴിഞ്ഞും ഒരു മണിക്കൂറിലധികം ആരാധകര്‍ സ്റ്റേഡിയം വിട്ടുപോകാന്‍ കൂട്ടാക്കാതെ സച്ചിന്‍ സച്ചിന്‍ എന്ന് ആര്‍ത്തുവിളിച്ചു.
24 വര്‍ഷം ഉയര്‍ച്ചയിലും താഴ്ച്ചയിലും സച്ചിന്‍ സച്ചിന്‍ എന്ന് മാത്രം മന്ത്രിച്ച് കൂടെനിന്ന ആരാധകര്‍ക്കും സച്ചിന്‍ നന്ദി പറഞ്ഞു. പിന്നീട്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെയും ഭാവിനായകന്‍ വിരാട് കോലിയുടെയും ചുമലിലേറി സ്‌റ്റേഡിയം ചുറ്റി. മുരളി വിജയും ശിഖര്‍ ധവാനും സച്ചിനെ ഇടയ്ക്ക് തോളിലേറ്റി. ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണും നിറകണ്ണുകളോടെ പ്രിയ കൂട്ടുകാരന്റെ മടക്കം നോക്കി നിന്നു. ഒടുവില്‍ അവസാനമത്സരം കളിച്ച വാങ്കഡെ സ്റ്റേഡിയത്തിലെ മൈതാനമധ്യത്ത് ഒറ്റയ്‌ക്കെത്തി പിച്ചില്‍ തൊട്ടുതൊഴുത് അവതാരദൗത്യം പൂര്‍ത്തിയാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ഡ്രസിംഗ് റൂമിന്റെ പടവുകള്‍ കയറി അപ്രത്യക്ഷനായി.