ഐപിഎൽ 2026-ൽ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും ഒരുപോലെ പതറുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം സബ കരീം. എതിരാളികൾ ഹാർദിക്കിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി കൃത്യമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പഴയതുപോലെ 'സ്ലോട്ടിൽ' പന്തുകൾ ലഭിക്കുമെന്ന് ഹാർദിക് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
"ബൗളർമാർ പ്ലാൻ മാറ്റി, ഹാർദിക്കോ?"
ഹാർദിക്കിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സബ കരീം പറഞ്ഞത് ഇങ്ങനെയാണ്: "എതിരാളികളായ ബൗളർമാർ ഹാർദിക്കിനായി കൃത്യമായ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് അടിക്കാൻ പാകത്തിന് 'സ്ലോട്ടിൽ' പന്തുകൾ ലഭിക്കുന്നത് വളരെ കുറവാണ്. മുംബൈ ഇന്ത്യൻസിനെ നയിക്കുന്നതിന്റെ സമ്മർദ്ദവും ടീം പരാജയപ്പെടുന്നതും ഹാർദിക്കിനെ വല്ലാതെ അലട്ടുന്നുണ്ട്. മറ്റ് മികച്ച ബാറ്റർമാരെ നോക്കൂ, അവരെല്ലാം തങ്ങളുടെ കളി പരിഷ്കരിച്ചു കഴിഞ്ഞു. അവർ മൾട്ടി-ഡൈമൻഷണലായി മാറി. കഠിനാധ്വാനത്തിലൂടെ അവർ തങ്ങളുടെ ഗെയിം മെച്ചപ്പെടുത്തി. ഹാർദിക്കും അത് ചെയ്യേണ്ടതുണ്ട്."

അടുത്ത ദിവസം ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുന്ന മുംബൈ തങ്ങളുടെ പ്ലാനുകൾ മാറ്റിയില്ലെങ്കിൽ വാംഖഡെയിലേത് പോലെ ചെപ്പോക്കിലും മുംബൈയ്ക്ക് കാലിടറും. വാംഖഡെയിൽ സഞ്ജു സാംസണിന്റെ അതി മനോഹര സെഞ്ച്വറിയാണ് മുംബൈയെ തകർത്ത് കളഞ്ഞത്. പിന്നെ ബൗളർമാരും ഫുൾ ഫ്ലോയിൽ പന്തെറിയാൻ തുടങ്ങിയതോടെ മുംബൈ നിര തകർന്ന് ഇല്ലാതായി.
മുംബൈ ഇന്ത്യൻസ് അടുത്ത സീസണിലേക്ക് വലിയ മാറ്റങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ഹാർദിക്കിനെ ടീമിൽ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നാണ് സൈമൺ ഡൗൾ അഭിപ്രായപ്പെട്ടത്. "അടുത്ത വർഷം ആരായിരിക്കും നിങ്ങളുടെ ക്യാപ്റ്റൻ? ഹാർദിക് പാണ്ഡ്യയല്ല ആ സ്ഥാനത്തെങ്കിൽ അദ്ദേഹത്തെ റിലീസ് ചെയ്യുക," ഡൗൾ തുറന്നടിച്ചു. ടീമും താരവും ഒരുപോലെ പരാജയപ്പെട്ട ഒരു അന്തരീക്ഷത്തിൽ നായകസ്ഥാനം നഷ്ടപ്പെട്ടാൽ ഹാർദിക്കിന് മാനസികമായി അത് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. താൻ പരാജയപ്പെട്ടു എന്ന തോന്നൽ ഹാർദിക്കിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
കടലാസിലെ പുലികളായ മുംബൈ ഇന്ത്യൻസിന്റെ മോശം ബൗളിങ് പ്രകടനത്തെക്കുറിച്ച് വിരേന്ദർ സെവാഗും തുറന്നടിച്ചിരുന്നു. "കടലാസിൽ ഇത് വളരെ ശക്തമായ ടീമാണ്. ബുംറ, ബോൾട്ട്, ഹാർദിക്, ഗസൻഫർ എന്നിങ്ങനെയുള്ള പ്രശസ്തരായ ബൗളർമാർ നിങ്ങൾക്കുണ്ട്. എല്ലാവരും പുകഴ്ത്തിയിരുന്ന അശ്വനി കുമാറിന് പോലും ഇന്ന് തിളങ്ങാനായില്ല. ഇത്തരത്തിൽ മുംബൈ മുന്നോട്ട് പോവുകയാണെങ്കിൽ പ്ലേ ഓഫ് മറക്കണം."
മുംബൈയുടെ തകർച്ചയും വിമർശനങ്ങളും
ഹാർദിക് പാണ്ഡ്യയെ മാറ്റി ഇഷാൻ കിഷനെ നായകനാക്കാൻ മാനേജ്‌മെന്റ് ആലോചിക്കുന്നതായും ഹാർദിക്കിനെ റിലീസ് ചെയ്യാൻ സൈമൺ ഡൗൾ ഉപദേശിച്ചതായും വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് സബ കരീമിന്റെ ഈ നിരീക്ഷണം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പവർപ്ലേയിൽ 92 റൺസ് വഴങ്ങിയതും, ട്രാവിസ് ഹെഡിന്റെ എഡ്ജിനായി അപ്പീൽ ചെയ്യാതിരുന്നതും മുംബൈ ക്യാമ്പിലെ അച്ചടക്കമില്ലായ്മയാണ് തുറന്നുകാട്ടുന്നത്. അശ്വിനും സെവാഗും നേരത്തെ തന്നെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്തിരുന്നു.