അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഐപിഎൽ 2026-ൽ ഒന്നും ശരിയാകുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ചെന്നൈ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 43 റൺസിനാണ് തകർന്നടിഞ്ഞത്. ആർസിബി ഉയർത്തിയ 250 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ ചെന്നൈയുടെ പോരാട്ടം 207-ൽ അവസാനിച്ചു. തോൽവിക്ക് പിന്നാലെ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സമ്മതിച്ച് നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് രംഗത്തെത്തി.
"മുകളിൽ ഞാൻ പരാജയപ്പെട്ടു!"; റുതുരാജിന്റെ കുറ്റസമ്മതം
മത്സരശേഷം വികാരാധീനനായാണ് റുതുരാജ് സംസാരിച്ചത്. ടോപ്പ് ഓർഡറിൽ റൺസ് കണ്ടെത്താൻ കഴിയാത്തതാണ് ടീമിനെ ചതിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

"സത്യം പറഞ്ഞാൽ ഈ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. സർഫറാസും പ്രശാന്ത് വീറും ജെമി ഓവർട്ടണും മികച്ച രീതിയിൽ പൊരുതി. പക്ഷേ, ടോപ്പ് ഓർഡറിൽ എനിക്ക് കൂടുതൽ റൺസ് സംഭാവന ചെയ്യാൻ കഴിയണമായിരുന്നു. ഞാൻ കൂടി ഫോമിലായിരുന്നെങ്കിൽ ഒരുപക്ഷേ നമുക്ക് ഈ ലക്ഷ്യം മറികടക്കാമായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ പരാജയം എന്റെ പിഴവാണ്," റുതുരാജ് പറഞ്ഞു.
മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 41 റൺസ് മാത്രമാണ് റുതുരാജിന് നേടാനായത്. സഞ്ജു സാംസണും റുതുരാജും തുടർച്ചയായി പരാജയപ്പെടുന്നത് ചെന്നൈയെ വലിയ പ്രതിസന്ധിയിലാക്കുന്നു.
ബൗളിംഗിലെ 'നോ ബോൾ' ചതിച്ചു; ടിം ഡേവിഡ് ഷോ!
ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി ടിം ഡേവിഡ് നടത്തിയ സംഹാരതാണ്ഡവമാണ് ചെന്നൈയുടെ വിധി നിർണ്ണയിച്ചത്. വെറും 25 പന്തിൽ 8 സിക്സറുകളുമായി 70 റൺസാണ് ഡേവിഡ് അടിച്ചുകൂട്ടിയത്. എന്നാൽ ഡേവിഡ് 28 റൺസിൽ നിൽക്കെ അൻഷുൽ കാംബോജിന്റെ പന്തിൽ ക്ലീൻ ബൗൾഡായെങ്കിലും അത് 'നോ ബോൾ' ആയത് ചെന്നൈയ്ക്ക് തിരിച്ചടിയായി. പിന്നീട് ഡേവിഡ് ചെന്നൈ ബൗളർമാരെ നിലംതൊടാതെ പറത്തി. വിരാട് കോഹ്‌ലിയുടെ ക്യാച്ച് പവർപ്ലേയിൽ തന്നെ കൈവിട്ടതും ചെന്നൈയുടെ ഫീൽഡിംഗിലെ പോരായ്മകൾ വെളിപ്പെടുത്തി.
സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി!
ചെന്നൈയുടെ പുതിയ പ്രതീക്ഷയായിരുന്ന സഞ്ജു സാംസൺ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു. വെറും 7 റൺസിനാണ് സഞ്ജു പുറത്തായത്. ആയുഷ് മ्हाത്രെയും സഞ്ജുവും റുതുരാജും ആദ്യ മൂന്ന് ഓവറിൽ തന്നെ മടങ്ങിയതോടെ ചെന്നൈയുടെ പരാജയം ഉറപ്പായിരുന്നു. സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43), ജെമി ഓവർട്ടൺ (37) എന്നിവരുടെ പോരാട്ടമാണ് തോൽവിയുടെ ആഘാതം കുറച്ചത്.