രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നേരിട്ട നാണംകെട്ട തോൽവിക്ക് പിന്നാലെ ടീമിന്റെ പ്രകടനത്തെ വിലയിരുത്തി സിഎസ്കെ നായകൻ റുതുരാജ് ഗെയ്ക്‌വാദ് രംഗത്ത്. ബർസാപാര സ്റ്റേഡിയത്തിലെ വെല്ലുവിളി നിറഞ്ഞ പിച്ചിൽ ബാറ്റിംഗ് യൂണിറ്റ് പരാജയപ്പെട്ടുവെന്ന് സമ്മതിച്ച നായകൻ, ഈ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.
"ടോസ് നിർണ്ണായകമായി, പക്ഷേ ബാറ്റിംഗിൽ പിഴച്ചു"
മത്സരഫലത്തിൽ ടോസ് വലിയ പങ്കുവഹിച്ചുവെന്ന് റുതുരാജ് ചൂണ്ടിക്കാട്ടി. പിച്ചിലെ ഈർപ്പം പ്രയോജനപ്പെടുത്തി രാജസ്ഥാൻ പേസർമാരായ ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും മികച്ച രീതിയിൽ പന്തെറിഞ്ഞു. "തുടക്കത്തിൽ ബാറ്റിംഗ് വളരെ പ്രയാസകരമായിരുന്നു. എങ്കിലും ബാറ്റിംഗിൽ കുറച്ചുകൂടി മികവ് കാട്ടിയിരുന്നെങ്കിൽ സ്കോർ 150-160 റൺസിൽ എത്തിക്കാമായിരുന്നു. ഷോട്ട് സെലക്ഷനിൽ വന്ന പിഴവുകൾ ടീമിന് തിരിച്ചടിയായി. പക്ഷേ ഇതിൽ നിരാശപ്പെടാനില്ല, ഇതൊരു മോശം ദിവസം മാത്രമായിരുന്നു," റുതുരാജ് പറഞ്ഞു.

യുവനിരയിൽ വിശ്വാസമർപ്പിച്ച് നായകൻ
പരാജയത്തിനിടയിലും പോസിറ്റീവ് വശങ്ങൾ കണ്ടെത്താനാണ് റുതുരാജ് ശ്രമിച്ചത്. ടീമിലെ ഭൂരിഭാഗം പേരും യുവതാരങ്ങളാണെന്നും ആദ്യ മത്സരത്തിന്റെ സമ്മർദ്ദം അവരെ ബാധിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു. "ധാരാളം യുവതാരങ്ങൾ ഉള്ള ഗ്രൂപ്പാണിത്. ഒരുപാട് തെറ്റുകളോടെയാണ് ഞങ്ങൾ സീസൺ ആരംഭിച്ചത്. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്, വരും മത്സരങ്ങളിൽ വലിയ പുരോഗതി ടീമിനുണ്ടാകും. ഇംപാക്ട് പ്ലെയർ നിയമം ഉള്ളതിനാൽ ഒരു നിശ്ചിത സ്കോറിനെക്കുറിച്ച് മുൻകൂട്ടി പറയാനാവില്ല. സാഹചര്യങ്ങൾ അനുകൂലമായാൽ ഇതേ ബാറ്റിംഗ് നിര തന്നെ വലിയ സ്കോറുകൾ പടുത്തുയർത്തും," നായകൻ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്നലെ ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) vs രാജസ്ഥാൻ റോയൽസ് (RR) പോരാട്ടം ഏകപക്ഷീയമായ ഒന്നായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് തുടക്കം മുതൽ തന്നെ താളം കണ്ടെത്താനായില്ല. ജോഫ്ര ആർച്ചർ, നന്ദ്രെ ബർഗർ, രവീന്ദ്ര ജഡേജ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ സിഎസ്കെ നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. 43 റൺസെടുത്ത ജാമി ഓവർട്ടൺ ഒഴികെ മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായില്ല. ഒടുവിൽ 19.4 ഓവറിൽ വെറും 127 റൺസിന് ചെന്നൈ ഓൾഔട്ടായി. മുൻ ടീമിനെതിരെ പന്തെറിഞ്ഞ ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് വെറും 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 17 പന്തിൽ നിന്ന് 52 റൺസ് വാരിക്കൂട്ടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന്റെ വിജയം ഇത്ര എളുപ്പമാക്കിയത്. യശസ്വി ജയ്‌സ്വാൾ പുറത്താകാതെ കളി ഫിനിഷ് ചെയ്തതോടെ 8 വിക്കറ്റിന്റെ ആധികാരിക ജയം രാജസ്ഥാൻ സ്വന്തമാക്കി. സിഎസ്കെയ്ക്കായി അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ് വെറും 6 റൺസ് മാത്രമേ നേടാനായുള്ളൂ എന്നത് ആരാധകരെ നിരാശരാക്കി. ഈ വിജയത്തോടെ ചെന്നൈയ്‌ക്കെതിരെയുള്ള തങ്ങളുടെ ആധിപത്യം തുടരാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചു.