ഇന്‍ഡോര്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മികച്ച ഫിനിഷര്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല. അവസാന ഓവറുകളില്‍ തട്ടുതകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കുന്ന ധോണി എത്രയോ മത്സരങ്ങളില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചിട്ടുണ്ട്. എന്നാല്‍ കരിയറിന്റെ അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്ന ധോണിക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടുകഴിഞ്ഞു.
ഒന്നും രണ്ടുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്ന ധോണി ഇപ്പോള്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങിയാണ് തന്റെ ബാറ്റിങ് ശരാശരി നിലനിര്‍ത്തുന്നത്. എന്നാല്‍, ടി20 പോലെ അതിവേഗം സ്‌കോര്‍ ചെയ്യേണ്ടുന്ന മത്സരത്തില്‍ ധോണിയുടെ ഈ വേഗത ടീമിനെ കാര്യമായി ബാധിക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ധോണി നേരത്തെ ഇറങ്ങിയത് മത്സര ഫലത്തെ ബാധിച്ചില്ലെങ്കിലും യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി.
ഹാര്‍ദിക് പാണ്ഡ്യയെ പോലെ മിന്നും വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്ന താരങ്ങള്‍ ബെഞ്ചിലിരിക്കുമ്പോഴാണ് ധോണി ബാറ്റിങ് പിച്ചില്‍ തുഴയാനെത്തുന്നത്. ഇന്‍ഡോറില്‍ ഇന്ത്യ 260 റണ്‍സ് സ്‌കോര്‍ ചെയ്ത മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക്, കാര്‍ത്തിക് തുടങ്ങിയവര്‍ക്ക് രണ്ടു മത്സരങ്ങളിലും കാര്യമായി ബാറ്റ് ചെയ്യാനായില്ല.
ഇന്‍ഡോറില്‍ രോഹിത് ശര്‍മയായിരുന്നു ധോണിയെ നേരത്തെ ബാറ്റിങ്ങിനയക്കാന്‍ ഡ്രസ്സിങ് റൂമിലേക്ക് സൂചന കാട്ടിയത്. എന്നാല്‍, സിക്‌സറുകളും ബൗണ്ടറികളും ഒഴുകിയ മത്സരത്തില്‍ ധോണിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ധോണി മൂന്നാമനോ നാലാമനോ അഞ്ചാമനോ ആയി ഇറങ്ങുന്നത് ടീം മാനേജ്‌മെന്റിന്റെതാണോ ധോണിയുടേതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോകകപ്പ് ആകുമ്പോഴേക്കും യുവ താരങ്ങള്‍ക്ക് കാര്യമായ പരിചയം ലഭിക്കുന്ന രീതിയില്‍ ബാറ്റിങ് പൊസിഷന്‍ ക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.