മുംബൈ: ക്രിക്കറ്റില്‍ മാത്രമല്ല, വാണിജ്യ വിപണിയിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സൂപ്പര്‍ ഹിറ്റാണ്. രോഹിത്തിനെ പിടിക്കാന്‍ ബ്രാന്‍ഡുകള്‍ തക്കം പാര്‍ത്തുനില്‍ക്കുന്നു. നിലവില്‍ 22 ബ്രാന്‍ഡുകളെ രോഹിത് ശര്‍മ്മ പ്രതിനിധീകരിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മാത്രം പത്തു പുതിയ ബ്രാന്‍ഡുകള്‍ രോഹിത്തിനെ തേടിയെത്തി. കഴിഞ്ഞവര്‍ഷം ബ്രാന്‍ഡുകളുടെ എണ്ണം 12 ആയിരുന്നു. മൂല്യമുയര്‍ന്നതോടെ ബ്രാന്‍ഡുകളോട് വാങ്ങുന്ന പ്രതിഫലവും ഹിറ്റ്മാന്‍ കൂട്ടിയിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് 55 ശതമാനം വര്‍ധനവാണ് രോഹിത് കൈക്കൊണ്ടിരിക്കുന്നത്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 73 മുതല്‍ 75 കോടി രൂപ വരെ ബ്രാന്‍ഡുകളില്‍ നിന്നും താരത്തിന് പ്രതിഫലം ലഭിക്കും. പറഞ്ഞുവരുമ്പോള്‍ വിരാട് കോലിയും മഹേന്ദ്ര സിങ് ധോണിയും മാത്രമാണ് ബ്രാന്‍ഡ് മൂല്യത്തില്‍ രോഹിത്തിന് മുന്‍പിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. 25 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രത്യക്ഷപ്പെടുന്നത്. ധോണിയാകട്ടെ ഇപ്പോള്‍ 12 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും പരസ്യം ചെയ്യുന്നു.
ദിവസത്തിന് ഒരു കോടി രൂപയാണ് രോഹിത് ശര്‍മ്മയുടെ നിരക്ക്. വര്‍ഷത്തില്‍ രണ്ടു ദിവസം പൂര്‍ണമായും ബ്രാന്‍ഡുകള്‍ക്കായി ചിലവിടാമെന്ന മിനിമം ഗ്യാരണ്ടിയും ഹിറ്റ്മാന്‍ നല്‍കുന്നുണ്ട്. ഇതേസമയം, മൂന്നു മുതല്‍ നാലു കോടി രൂപ വരെയാണ് ദിവസത്തിന് കോലി ബ്രാന്‍ഡുകളോട് ഈടാക്കുന്നത്. ഈ വര്‍ഷം കളത്തില്‍ രോഹിത് കാഴ്ച്ചവെക്കുന്ന മികച്ച ഫോമാണ് വിപണിയില്‍ മൂല്യമുയരാനുള്ള പ്രധാന കാരണം.
നേരത്തെ, ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയ്ക്കായി അഞ്ചു സെഞ്ച്വറികള്‍ രോഹിത് കണ്ടെത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ടൂര്‍ണമെന്റില്‍ ഒരു താരം അഞ്ചു സെഞ്ച്വറികള്‍ കുറിക്കുന്നത്. തുടര്‍ന്ന നടന്ന കരീബിയന്‍ പര്യടനത്തിലും ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലും രോഹിത് മിന്നും ഫോം ആവര്‍ത്തിച്ചു.