മൊഹാലി: മൊഹാലിയില്‍ നിര്‍ണായക ഏകദിന മത്സരത്തില്‍ ശ്രീലങ്കയെ ഒറ്റയ്ക്ക് തകര്‍ത്തുകളഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹമാണ്. മൂന്നാം തവണയും ഏകദിനത്തില്‍ 200 റണ്‍സ് കടന്ന രോഹിത്ത് സ്വന്തം റെക്കോര്‍ഡുകള്‍ തന്നെയാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്.
രോഹിത്തിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിലൂടെ ആദ്യ മത്സരത്തില്‍ മുന്‍തൂക്കമുണ്ടായിരുന്ന ശ്രീലങ്ക രണ്ടാം മത്സരത്തില്‍ നാണംകെട്ട് തോറ്റതിന്റെ നിരാശയിലാണ്. നിരാശ അവര്‍ മറച്ചുവെച്ചതുമില്ല. രോഹിത് തനിച്ച് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയെന്ന് ശ്രീലങ്കയുടെ ബാറ്റിങ് കോച്ച് തിലന്‍ സമരവീര പറഞ്ഞു.
രോഹിത് കത്തിക്കയറുമ്പോള്‍ ഓഫ് സ്റ്റമ്പിന് പുറത്ത് യോര്‍ക്കറുകള്‍ എറിയാനായിരുന്നു പദ്ധതി. എന്നാല്‍, പന്തുകള്‍ ബാറ്റ്‌സ്മാന്‍ കളിക്കാന്‍ പാകത്തിലാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 390 റണ്‍സ് എത്തിയപ്പോള്‍ തന്നെ പിന്തുടരുക പ്രയാസമാണെന്ന് അറിയാമായിരുന്നു. നൂറില്‍ നിന്നും ഇരുനൂറിലെത്താന്‍ കേവലം 36 പന്തുകള്‍ മാത്രമാണ് രോഹിത് എടുത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും സമരവീര പറഞ്ഞു.
രോഹിത് ഡബിള്‍ സെഞ്ച്വറി നേടിയെങ്കിലും ക്രഡിറ്റ് ധവാനുള്ളതാണ്. തുടക്കത്തില്‍ പതറിയ രോഹിത്തിന് അടിച്ചുകളിക്കാനുള്ള സാഹചര്യമൊരുക്കിയത് ധവാനാണ്. ആദ്യ പത്ത് ഇരുപത് ഓവറുകളില്‍ തങ്ങള്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ പിന്നീട് ബൗളര്‍മാരുടെ താളംതെറ്റിയെന്നും കോച്ച് വ്യക്തമാക്കി. അവസാന ഏകദിനത്തില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനായി കഠിന പരിശീലനത്തിലാണ് ഇപ്പോള്‍ ശ്രീലങ്ക.