ബെംഗളൂരു: റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ കേരളത്തിലേക്ക് രഞ്ജി ട്രോഫി കളിക്കാൻ വരുമെന്ന പ്രതീക്ഷകൾ പാളി. അടുത്ത സീസണിൽ റോബിൻ ഉത്തപ്പ രഞ്ജി ട്രോഫി കളിക്കുന്നത് സൗരാഷ്ട്രയ്ക്ക് വേണ്ടിയായിരിക്കും. ജന്മനാടായ കർണാടകയ്ക്ക് വേണ്ടി 15 വർഷം രഞ്ജി ട്രോഫി കളിച്ച ശേഷമാണ് ഉത്തപ്പ കൂട് മാറുന്നത്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കളിക്കാൻ കർണാടക ഉത്തപ്പയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നു.
വർണ്യവും ആശങ്കയും ഇല്ലാത്ത ശുദ്ധ തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!
2017 - 18 സീസണിൽ റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി പാഡണിയും എന്ന വാർത്ത കേരളത്തിലെ ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിക്കുന്നതായിരുന്നു. ഉത്തപ്പയ്ക്ക് എൻ ഓ സി നൽകിയ കാര്യം കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സുധാകർ റാവു വൺ ഇന്ത്യയോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഉത്തപ്പയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായില്ല.
സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ തുടങ്ങി കേരളത്തിലെ യുവനിരയ്ക്കൊപ്പം ഉത്തപ്പയും കൂടി ചേരുന്നതോടെ രഞ്ജിയിൽ കേരളം മികച്ചൊരു പ്രകടനമാണ് ലക്ഷ്യം വെച്ചിരുന്നത്. ഓസ്‌ട്രേലിയക്കാരനായ സൂപ്പർമാൻ കോച്ച് ഡേവ് വാട്മോറിന്റെ പരിശീലനം കൂടിയാകുന്നതോടെ കേരളം അത്ഭുതങ്ങൾ കാട്ടുമെന്ന് പ്രതീക്ഷകൾ ഉയർന്നു.
ഉത്തപ്പയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ തമിഴ്നാട് താരമായ അരുൺ കാർത്തിക്കുമായി കേരളം കരാറൊപ്പിട്ടിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെയാണ് നിയമപ്രകാരം ടീമിലുള്‍പ്പെടുത്താമെന്ന നിയമപ്രകാരമാണിത്. അബ്ദുള്ള, ജലജ് സക്‌സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് കഴിഞ്ഞ സീസണില്‍ കേരള ടീം ഉൾപ്പെടുത്തിയിരുന്നത്.