ഇന്ത്യയുയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അനായാസം ബാറ്റുവീശുകയായിരുന്നു ദക്ഷിണാഫ്രിക്ക. പ്രോട്ടീസ് ബൗളര്‍മാരുടെ അച്ചടക്കം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാട്ടിയില്ല.
ആദ്യ ആറ് ഓവറുകളില്‍ത്തന്നെ തലങ്ങും വിലങ്ങും കോലിയുടെ ബൗളര്‍മാരെ ക്വിന്റണ്‍ ഡി കോക്കും റീസ ഹെന്‍ട്രിക്‌സും കൂടി അടിച്ചൊതുക്കി. മത്സരത്തില്‍ ഇന്ത്യയ്ക്ക് പിടിമുറുക്കണമെങ്കില്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കണമെന്ന സാഹചര്യം.
വിക്കറ്റിനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെ ആറാം ഓവറില്‍ റീസാ ഹെന്‍ട്രിക്‌സിനെ കബളിപ്പിക്കാന്‍ ദീപക് ചഹാറിനായി. പന്തിനെ പഠിക്കുന്നതില്‍ ഹെന്‍ട്രിക്‌സ് പരാജയപ്പെട്ടു. ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പന്ത് നേരെ പ്രോട്ടീസ് താരത്തിന്റെ ലെഗ് പാഡില്‍ ചെന്നുകൊണ്ടു. ഇന്ത്യയ്ക്ക് കിട്ടിയ ആദ്യ 'ബ്രേക്ക് ത്രൂ'. ടീം ഒന്നടങ്കം അപ്പീല്‍ ചെയ്തു വിക്കറ്റിനായി. പക്ഷെ അംപയര്‍ കുലുങ്ങിയില്ല.
ഇതു കണ്ടാണ് ദീപക് ചഹാറും റിഷഭ് പന്തും നായകന്‍ കോലിയ്ക്കരികിൽ എത്തിയത്. ഡിആര്‍എസ് അവസരം ഉപയോഗിച്ചാല്‍ ഹെന്‍ട്രിക്‌സ് പുറത്താവുമെന്ന് ഇരുവരും നായകനെ വിശ്വസിപ്പിച്ചു.
ബൗളറുടെയും വിക്കറ്റ് കീപ്പറുടെയും ആത്മവിശ്വാസം കണ്ട കോലി പിന്നെയൊന്നും നോക്കിയില്ല, തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ കോലിയെടുത്ത തീരുമാനം തെറ്റി.
ലെഗ് സ്റ്റംപില്‍ നിന്നും വലിയ അകലം പാലിച്ചാണ് പന്ത് കടന്നുപോകുന്നതെന്ന് ടിവി റീപ്ലേ വെളിപ്പെടുത്തി. പന്തിന്റെയും ചഹാറിന്റെയും വാക്കുകേട്ട് ഡിആര്‍എസെടുത്ത കോലിയാകട്ടെ തൊപ്പിയെടുത്തു മുഖം മറച്ചാണ് നിരാശ പ്രകടമാക്കിയത്. പക്ഷെ ഇവിടംകൊണ്ട് കഥ കഴിഞ്ഞില്ല. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ക്വിന്റണ്‍ ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ വാഷിങ്ടണ്‍ സുന്ദര്‍ കുരുക്കി.
പന്തിനെ ഇങ്ങനെ 'നശിപ്പിക്കരുത്'... തിരിച്ചുകൊണ്ടുവരാം, ഒരു കണ്ടീഷന്‍ — ലക്ഷ്മണ്‍
എന്നാല്‍ അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇവിടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഇന്ത്യയ്ക്ക് അവസരമില്ലായിരുന്നു. ഉണ്ടായിരുന്ന അവസരം മുന്‍പത്തെ ഓവറിലാണ് ചഹാര്‍ കളഞ്ഞത്. ടിവി റിപ്ലേയില്‍ ഡി കോക്ക് ഔട്ടാണെന്ന് അറിഞ്ഞതോടെ ഇന്ത്യയുടെ വിഷമം ഇരട്ടിയായി.
എന്തായാലും പന്തിനെയും ചഹാറിനെയും വിമര്‍ശിച്ച് ക്രിക്കറ്റ് പ്രേമികള്‍ ശക്തമായി രംഗത്തുണ്ട്. സ്വന്തം പന്തിന്റെ ദിശയറിയാത്ത ചഹാറിനോടാണ് ആരാധകര്‍ക്ക് കൂടുതല്‍ രോഷം. എല്ലാവരെക്കാളും കൃത്യമായി പന്തിന്റെ ഗതി കാണാവുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സംഭവത്തില്‍ നിരാശപ്പെടുത്തി.
ഒടുവില്‍ 19 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നത്. ഈ പ്രയാണത്തിലേക്ക് ഒരു വിക്കറ്റ് മാത്രമേ പ്രോട്ടീസ് നിരയ്ക്ക് നഷ്ടമായുള്ളൂ. 52 പന്തില്‍ 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പിയായി.