42 പന്തിൽ 65 റൺസ്
147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ, തുടക്കത്തില്‍ത്തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് ഇടറിയെങ്കിലും പന്തും കോലിയും നടത്തിയ സമയോചിത കൂട്ടുകെട്ട് മത്സരത്തെ ഇന്ത്യയുടെ വരുതിയിലാക്കി. 42 പന്തില്‍ 65 റണ്‍സാണ് പന്ത് പുറത്താവാതെ കുറിച്ചത്. ഇതോടെ ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്.
ധോണി വഴിമാറി
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡാണ് ചൊവാഴ്ച്ച പന്ത് തിരുത്തിയത്. 2017 -ല്‍ ബെംഗളൂരുവില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ ധോണി കുറിച്ച 56 റണ്‍സായിരുന്നു ഇതിന് മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ട്വന്റി-20 -യില്‍ 22 വയസ്സു തികയും മുന്‍പേ രണ്ടു അര്‍ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനും പന്തുതന്നെ.
കോലി-പന്ത് കൂട്ടുകെട്ട്
മൂന്നാം വിക്കറ്റില്‍ കോലിയുമായി ചേര്‍ന്ന് 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് പന്ത് പടുത്തുയര്‍ത്തിയത്. നാലു സിക്സും നാലു ഫോറും പന്തിന്റെ ഇന്നിങ്ങ്സില്‍ പിറന്നു. മത്സരത്തില്‍ ശ്രദ്ധയോടെ ബാറ്റുവീശിയ ഇന്ത്യന്‍ നായകന് കോലി 59 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ഭാവിവാഗ്ദാനം
അവസാന ഓവറില്‍, വിന്‍ഡീസ് നായകന് കാര്‍ലോസ് ബ്രാത്ത്വെയ്റ്റിനെ സിക്സറിന് പറത്തിയാണ് പന്ത് കളിയവസാനിപ്പിച്ചതും. ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ് പന്തെന്ന് മത്സരശേഷം കോലി വിശഷിപ്പിക്കുകയുണ്ടായി. പന്തിനെക്കൂടാതെ ദീപക് ചഹാറും ഇന്നലത്തെ മത്സരത്തിലൂടെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംനേടിയിട്ടുണ്ട്.
മൂന്നോവറിൽ നാലു റൺസ്
കളിയില്‍ മൂന്നോവര്‍ എറിഞ്ഞ ചഹാര്‍ നാലു റണ്‍സ് മാത്രമാണ് വഴങ്ങിയത്. ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവും റണ്ണൊഴുക്ക് കുറഞ്ഞ രണ്ടാമത്തെ ബോളിങ് സ്പെല്ലാണ് ദീപക് ചഹാര്‍ രേഖപ്പെടുത്തിയത്. മത്സരത്തില്‍ മൂന്നു വിക്കറ്റും ചഹാര്‍ വീഴ്ത്തി. ചഹാറായിരുന്നു ഇന്നലെ കളിയിലെ കേമന്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമാണ് ഇദ്ദേഹം.