ഐപിഎൽ 2026-ൽ അപരാജിത കുതിപ്പിന് ശേഷം തുടർച്ചയായ തോൽവികളിലേക്ക് കൂപ്പുകുത്തിയ പഞ്ചാബ് കിംഗ്‌സ് ക്യാമ്പിൽ കടുത്ത അസംതൃപ്തി പുകയുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ ടീമിന്റെ ദയനീയമായ ഫീൽഡിംഗ് പ്രകടനത്തെ രൂക്ഷമായ ഭാഷയിലാണ് മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് വിമർശിച്ചത്. ഫീൽഡിംഗിലെ അശ്രദ്ധയെ ഒരു മാരകമായ 'വൈറസിനോടാണ്' പോണ്ടിംഗ് ഉപമിച്ചത്.
"ക്യാച്ചുകൾ കൈവിടുന്നത് ഒരു വൈറസ് പോലെ"
മത്സരശേഷം സംസാരിക്കവെ പോണ്ടിംഗ് തന്റെ നിരാശ വ്യക്തമാക്കിയത് ഇങ്ങനെയാണ്: "സത്യസന്ധമായി പറഞ്ഞാൽ, കഴിഞ്ഞ രണ്ടോ മൂന്നോ മത്സരങ്ങളായി ഞങ്ങൾ വളരെ മോശം രീതിയിലാണ് ഫീൽഡ് ചെയ്യുന്നത്. ക്രിക്കറ്റിൽ ബാറ്റിംഗിനേക്കാളും ബൗളിംഗിനേക്കാളും പ്രാധാന്യം ഫീൽഡിംഗിനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരത്തിൽ ഓരോ മത്സരത്തിലും ക്യാച്ചുകൾ കൈവിടുകയും ഫീൽഡിംഗിൽ പിഴവുകൾ വരുത്തുകയും ചെയ്താൽ പഞ്ചാബിന് ഒരിക്കലും വിജയിക്കാൻ സാധിക്കില്ല."

തുടർന്നാണ് ഫീൽഡിംഗിലെ അശ്രദ്ധയെ അദ്ദേഹം ഒരു വൈറസിനോട് ഉപമിച്ചത്. "ക്യാച്ചുകൾ വിട്ടുകളയുന്നത് ഒരു വൈറസ് പടരുന്നത് പോലെയാണ്. അത് ഒരാളിൽ നിന്ന് തുടങ്ങി ടീമിലാകെ വ്യാപിക്കുന്നു. ഈ 'വൈറസ്' എവിടെ നിന്നാണ് തുടങ്ങുന്നതെന്ന് ഞങ്ങൾ കണ്ടെത്തി അത് പരിഹരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കാര്യങ്ങൾ മെച്ചപ്പെടുകയുള്ളൂ," പോണ്ടിംഗ് രോഷത്തോടെ പറഞ്ഞു.
തുടക്കം ഗംഭീരം, ഒടുക്കം പതറ്റം!
സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിലും പരാജയമറിയാതെ കുതിച്ച പഞ്ചാബ് കിംഗ്‌സ് ഇപ്പോൾ തുടർച്ചയായ മൂന്ന് തോൽവികളുമായി പ്രതിരോധത്തിലായിരിക്കുകയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന നാല് മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും ജയിക്കേണ്ടി വരുമ്പോൾ ഫീൽഡിംഗിലെ ഈ അലസത ടീമിന് വലിയ തിരിച്ചടിയാണ്. അർഷ്ദീപ് സിംഗ്, മാർക്കോ ജാൻസൻ തുടങ്ങിയ വമ്പൻ ബൗളർമാർ സൃഷ്ടിക്കുന്ന അവസരങ്ങൾ ഫീൽഡർമാർ പാഴാക്കുന്നത് ടീമിന്റെ ആത്മവീര്യത്തെ തകർക്കുന്നുവെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി.
"വരാനിരിക്കുന്ന മത്സരങ്ങളിൽ ഞങ്ങൾ ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകും. ഈ പിഴവുകൾ തിരുത്താൻ എല്ലാ ശ്രമങ്ങളും നടത്തും," പോണ്ടിംഗ് കൂട്ടിച്ചേർത്തു. പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിന് വരും മത്സരങ്ങളിൽ ഫീൽഡിംഗ് മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു പോംവഴിയില്ല.
തുടർച്ചയായ മത്സരങ്ങളിൽ പഞ്ചാബിന്റെ ഫീൽഡിങ് ഫ്ലോപ്പാകുന്നത് ടീമിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇത്രയും മത്സരങ്ങളിൽ ജയം അവർക്കൊപ്പം ഉള്ളതുകൊണ്ടായിരുന്നു ആരും അത് ശ്രദ്ധിക്കാതെ പോയത്. എന്നാൽ, ടീമിനെ ബാധിക്കുന്ന തുടർ തോൽവികൾ അവരുടെ വീഴ്ച്ചകളെ എടുത്ത് കാണിക്കുന്നു. ഹൈദരാബാദിനെതിരായ മത്സരത്തിൽ തുടക്കത്തിൽ തന്നെ നാല് ചാൻസുകൾ പഞ്ചാബ് വിട്ടുകളഞ്ഞു. അതുകൊണ്ടുതന്നെ 33 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഇത്രയും കാലം ഒന്നാം സ്ഥാനത്ത് തുടർന്ന പഞ്ചാബിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു. ഇനിയുള്ള നാല് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടിയാൽ മാത്രമേ പഞ്ചാബിന് പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു.