മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീം ബി സി സി ഐ പ്രഖ്യാപിക്കാത്തതിന് പിന്നിൽ വിരാട് കോലിയുടെ ലഭ്യതയെ ചൊല്ലിയുള്ള അനിശ്ചിതത്വമെന്ന് റിപ്പോർട്ട്. ഏകദിന പരമ്പരയിൽ നിന്നും വിരാട് കോലിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മാത്രമല്ല ട്വന്റി 20 പരമ്പരയ്ക്കും വിരാട് കോലി ഉണ്ടാകില്ല എന്നാണ് ഇപ്പോൾ അറിയുന്നത്. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിൽ ഉള്ളത്.

ട്വന്റി 20 പരമ്പരയ്ക്ക് ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് കുറച്ച് കൂടി സമയം വേണമെന്ന് വിരാട് കോലി സെലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. കോലിയുടെ ലഭ്യതയുടെ കാര്യത്തിൽ തീരൂമാനമാകാത്തത് കൊണ്ടാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീമിനെ ബി സി സി ഐ പ്രഖ്യാപിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.
ട്വന്റി 20 സ്പെഷലിസ്റ്റ് കളിക്കാർ ശ്രീലങ്കയ്ക്കെതിരെ കളിക്കുമ്പോൾ ടെസ്റ്റിലെ പ്രധാന താരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് നേരത്തെ പോകുന്നതിനെക്കുറിച്ചും ഇന്ത്യൻ ടീം മാനേജ്മെന്റ് ചിന്തിക്കുന്നുണ്ടത്രെ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് വേണ്ടത്ര പരിശീലനം കിട്ടാത്തതിനെക്കുറിച്ച് വിരാട് കോലി നേരത്തെ തുറന്നടിച്ചിരുന്നു. തമിഴ്നാടും സൗരാഷ്ട്രയും രഞ്ജിയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ വിരാട് കോലി ട്വന്റി 20 കളിക്കാതിരുന്നാൽ ചിലർക്കെങ്കിലും ദക്ഷിണാഫ്രിക്കയിലെത്തി പരിശീലനം തുടങ്ങാം എന്നതാണ് സ്ഥിതി.