തുടക്കം പാളി
മുംബൈയിലെ വാംഖഡെയില്‍ നടന്ന മൂന്നാം ടി20യില്‍ ലഭിച്ചതു പോലൊരു സ്വപ്‌നതുല്യമായ തുടക്കം ഇന്ത്യക്കു ചെപ്പോക്കില്‍ ലഭിച്ചില്ല. ലോകേഷ് രാഹുല്‍ (6) പട്ടെന്ന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (4) തൊട്ടു പിന്നാലെ ക്രീസ് വിട്ടു. രോഹിത് ശര്‍മയും (36) അധികം വൈകാതെ പുറത്തായത് ഇന്ത്യയുടെ തുടക്കം മോശമാക്കുകയും ചെയ്തു.
ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി പിന്നീട് ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നെങ്കിലും തുടക്കത്തിലെ തകര്‍ച്ച ഇന്ത്യയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടയുകയായിരുന്നു.
ചഹലിന്റെ അഭാവം
മുന്‍നിര സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. ഇതോടെ കോലിക്കു അ്ഞ്ചാം ബൗളറായി ശിവം ദുബെ, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ് എന്നിവരെയെല്ലാം പരീക്ഷിക്കേണ്ടി വന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച വിന്‍ഡീസിന്റെ ഹെറ്റ്‌മെയര്‍- ഹോപ്പ് സഖ്യത്തിന് ഭീഷണിയുയര്‍ത്താന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല. ഈ സഖ്യത്തെ വേര്‍പിരിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു പറ്റിയ പിഴവാണ് പരാജയത്തിനു മുഖ്യ കാരണം. ടീമിനു ബ്രേക്ക്ത്രൂ നല്‍കാന്‍ ശേഷിയുള്ള അംഗീകൃത സ്പിന്നര്‍ കൂടിയായ ചഹല്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സഖ്യത്തിന് കൂടുതല്‍ വെല്ലുവിളിയുര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.
മല്‍സരപരിചയം കുറവ്
തുടക്കം പാളിയ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് ശ്രേയസിന്റെയും പന്തിന്റെയും ഫിഫ്റ്റികളായിരുന്നു. എന്നാല്‍ ഇരുവരുടെയും അടുത്തടുത്ത ഓവറുകളിലെ പുറത്താവല്‍ ഇന്ത്യയെ പ്രതീക്ഷിച്ച സ്‌കോര്‍ നേടുന്നതില്‍ തടയുകയും ചെയ്തു. ലോഫ്റ്റഡ് ഷോട്ട് കളിച്ചാണ് ഇരുവരും പുറത്തായത്.
ഇന്ത്യന്‍ നിരയില്‍ മല്‍സര പരിചയം കുറഞ്ഞ താരങ്ങളാണ് ഇരുവരും. ഇതാവാം ഏറെക്കുറെ സമാനമായ രീതിയില്‍ ഇരുവരും പുറത്തായതിന്റെ കാരണമെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. 40 ഓവറിന് മുമ്പാണ് പന്തും ശ്രേയസും ക്രീസ് വിട്ടത്. ഇരുവരും റിസ്‌കെടുക്കാതെ കുറച്ചു കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യക്കു വലിയ വിജയലക്ഷ്യം തന്നെ വിന്‍ഡീസിന് മുന്നില്‍ വയ്ക്കാമായിരുന്നു. അവസാന 10 ഓവറില്‍ 71 റണ്‍സ് മാത്രമാണ് ഇന്ത്യക്കു നേടാനായത്.