For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയുമോ ഇന്ത്യന്‍ ജഴ്‌സിയിലെ മൂന്നു നക്ഷത്രങ്ങള്‍ക്ക് പിന്നിലെ കാരണം?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സിയെ കുറിച്ചുള്ള സംസാരം കെട്ടടങ്ങിയിട്ടില്ല. 1992 ക്രിക്കറ്റ് ലോകപ്പില്‍ ഇന്ത്യ ധരിച്ചിരുന്ന ജഴ്‌സിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓസീസ് പര്യടനത്തിനുള്ള കുപ്പായം ബിസിസിഐ ആവിഷ്‌കരിച്ചത്. പുതിയ ജഴ്‌സിയില്‍ ഇന്ത്യയുടെ 'സിഗ്നേച്ചര്‍' നിറമായ ആകാശനീലയില്ല. പകരം കടുംനീല ടീമിന് ഗൗരവം കല്‍പ്പിക്കും. തൊണ്ണൂറുകളുടെ ഓര്‍മ്മയുണര്‍ത്തുന്ന 'റെട്രോ' വരകളും പുതിയ ജഴ്‌സിയിലുണ്ട്. അന്നത്തെ മാതൃകയില്‍ ചുമലില്‍ വെള്ള, ചുവപ്പ്, പച്ച, നീല നിറങ്ങളാണ് ചുമലില്‍ രൂപംകൊള്ളുന്നത്.

പുതിയ ജഴ്സി

സംഭവം കൊള്ളാം. എന്നാല്‍ സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ക്ക് വലുപ്പം കൂടിപ്പോയത് ആരാധകരില്‍ കുറച്ചുപേര്‍ക്കെങ്കിലും കല്ലുകടിയാവുന്നുണ്ട്. ജഴ്‌സിയില്‍ ഇന്ത്യയോളം വലുപ്പമുണ്ട് പ്രധാന സ്‌പോണ്‍സറായ ബൈജൂസിന്റെ ലോഗോയ്ക്ക്. ഇടത് നെഞ്ചില്‍ ബിസിസിഐയുടെ ലോഗോ പതിയുമ്പോള്‍ വലതു ഭാഗത്ത് അത്രയും വലുപ്പത്തില്‍ത്തന്നെ പുതിയ കിറ്റ് സ്‌പോണ്‍സറായ എംപിഎല്ലിനെയും കാണാം.

മൂന്നു നക്ഷത്രങ്ങൾ

എന്തായാലും നിറവും കിറ്റ് സ്‌പോണ്‍സറെയും കൂടാതെ മറ്റൊരു സവിശേഷത കൂടി പുതിയ ജഴ്‌സിയിലുണ്ട്. സംഭവമെന്തന്നല്ലേ, ബിസിസിഐ ലോഗോയ്ക്ക് മുകളില്‍ പതിപ്പിച്ച മൂന്നു നക്ഷത്രങ്ങള്‍ത്തന്നെ. സ്റ്റാര്‍ ഗ്രൂപ്പ് ജഴ്‌സി സ്‌പോണ്‍സറായ കാലംതൊട്ടെ ലോഗോയ്ക്ക് മുകളില്‍ മൂന്നു നക്ഷത്രങ്ങള്‍ കാണാം. ജഴ്‌സിയില്‍ തുന്നിച്ചേര്‍ത്ത മൂന്നു നക്ഷത്രങ്ങള്‍ക്ക് പിന്നിലെ കാരണം അറിയാമോ? ഇന്ത്യയുടെ മൂന്നു ലോകകപ്പ് ജയങ്ങളെയാണ് ലോഗോയ്ക്ക് മുകളിലുള്ള മൂന്നു നക്ഷത്രങ്ങളും പ്രതീകവത്കരിക്കുന്നത്.

ലോകകപ്പ് ജയങ്ങൾ

ഇതുവരെ മൂന്നു ലോകകപ്പുകള്‍ ഇന്ത്യന്‍ ദേശീയ ടീം ജയിച്ചിട്ടുണ്ട്. 1983 -ല്‍ കപിലിന്റെ 'ചെകുത്താന്മാരാണ്' ആദ്യത്തെ കിരീടം സമ്മാനിച്ചത്. അന്ന് ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ അട്ടിമറിച്ചു. 83 -ലെ ലോകകപ്പ് ജയമാണ് ഇന്ത്യയില്‍ ക്രിക്കറ്റ് തഴച്ചുവളരാനുള്ള പ്രധാന കാരണവും. ശേഷം ഒരുപാട് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്ക് ഇന്ത്യ ജന്മം നല്‍കിയെങ്കിലും 24 വര്‍ഷം കാത്തിരിക്കേണ്ടി വന്നു രണ്ടാമതൊരു ലോകകപ്പ് രാജ്യത്തെത്താന്‍.

രണ്ടാം കിരീടം

2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ ചെന്ന് ഇന്ത്യ നേടി. യുവനിരയുമായി കളിക്കാന്‍ ചെന്ന വിപ്ലവനായകന്‍ എംഎസ് ധോണിയാണ് ആരാധകരുടെ കാത്തിരിപ്പിന് അറുതി വരുത്തിയത്. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം ജനതയെ സാക്ഷിനിര്‍ത്തി ധോണിപ്പട ഏകദിന ലോകകപ്പും കരസ്ഥമാക്കി. ഇപ്പോള്‍ വിരാട് കോലിക്ക് കീഴില്‍ ട്വന്റി-20, ഏകദിന ലോകകപ്പുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍.

കരാർ

ജഴ്‌സിയുടെ കാര്യമെടുത്താല്‍ അമേരിക്കന്‍ കമ്പനിയായ നൈക്കിയുമായുള്ള കരാര്‍ റദ്ദായതിനെത്തുടര്‍ന്നാണ് ബിസിസിഐ എംപിഎല്ലുമായി ധാരണയിലെത്തുന്നത്. അടുത്ത മൂന്നുവര്‍ഷം ഫാന്റസി ഗെയ്മിങ് ആപ്പായ മൊബൈല്‍ പ്രീമിയര്‍ ലീഗ് സ്‌പോര്‍ട്‌സ് ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യും. 120 കോടി രൂപയുടേതാണ് കരാര്‍.

പിന്മാറ്റം

നിലവില്‍ ബൈജൂസുമായും 2022 വരെ ബിസിസിഐക്ക് കരാറുണ്ട്. ചൈനീസ് കമ്പനിയായ ഓപ്പോയില്‍ നിന്നാണ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവകാശം ബൈജൂസ് നേടിയെടുത്തത്. 2017 മാര്‍ച്ചില്‍ 1,079 കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി ഓപ്പോ കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഓപ്പോ കരാറില്‍ നിന്ന് പിന്മാറി.

സ്പോൺസർ തുക

എന്തായാലും ഇതേത്തുകത്തന്നെ ബൈജൂസില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് ലഭിക്കും. കരാര്‍ പ്രകാരം ദ്വിരാഷ്ട്ര പരമ്പരകളിലെ ഓരോ മത്സരത്തിന് 4.61 കോടി രൂപയും ഐസിസി സംഘടിപ്പിക്കുന്ന ബഹുരാഷ്ട്ര പരമ്പരകളിലെ ഓരോ മത്സരത്തിന് 1.56 കോടി രൂപയുമാണ് ജഴ്‌സി സ്‌പോണ്‍സര്‍ നല്‍കേണ്ടത്.

Story first published: Saturday, November 28, 2020, 19:30 [IST]
Other articles published on Nov 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+