IPL 2026: ഇതെന്തൊരു തീരുമാനം, അവനെ എന്തിന് കളിപ്പിച്ചു? ആശിഷ് നെഹ്‍റയ്ക്കും ഗില്ലിനും അശ്വിന്റെ കൊട്ട്!
ഐപിഎൽ 2026-ലെ നിർണായകമായ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് (GT) സംഭവിച്ച കടുത്ത തകർച്ചയ്ക്ക് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും കോച്ച് ആശിഷ് നെഹ്റയുടെയും തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ടോസ് ലഭിച്ചിട്ടും ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഗില്ലിന്റെ തീരുമാനവും പ്ലെയിങ് ഇലവനിലെ ചില മാറ്റങ്ങളുമാണ് അശ്വിനെ ചൊടിപ്പിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ ഈ തുറന്നടിക്കൽ.
ടോസ് കിട്ടിയിട്ടും ബൗളിംഗ്?; ചിന്താശൂന്യമായ തീരുമാനം
മത്സരത്തിൽ ടോസ് വലിയൊരു ഘടകമായിരുന്നിട്ടും അത് അനുകൂലമാക്കാൻ ഗുജറാത്തിന് കഴിഞ്ഞില്ലെന്ന് അശ്വിൻ ചൂണ്ടിക്കാണിച്ചു. "ശുഭ്മാൻ ഗില്ലിന് ലഭിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ടോസാണ്. ഈ മത്സരത്തിൽ ടോസ് വളരെ നിർണായകവുമായിരുന്നു. എന്നാൽ ടോസ് നേടിയിട്ടും ആദ്യം ബൗൾ ചെയ്യാനുള്ള ഗില്ലിന്റെ തീരുമാനം സത്യത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു. എന്തിനാണ് അവർ അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല."

അവനെ എന്തിനാണ് ടീമിൽ എടുത്തത്?
ഗുജറാത്ത് ടീമിന്റെ സെലക്ഷനെക്കുറിച്ചും അശ്വിൻ കടുത്ത ഭാഷയിൽ സംസാരിച്ചു. "മത്സരത്തിൽ കുൽവന്ത് ഖെജ്രോലിയയെ ടീമിൽ ഉൾപ്പെടുത്താനുള്ള ശുഭ്മാൻ ഗില്ലിന്റെയും ആശിഷ് നെഹ്റയുടെയും തീരുമാനം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഐപിഎൽ പോലൊരു വലിയ ടൂർണമെന്റിൽ കളിക്കാൻ നല്ല ക്വാളിറ്റിയുള്ള ബൗളർമാരാണ് വേണ്ടത്. എന്നാൽ കുൽവന്ത് ഖെജ്രോലിയ കളിച്ച രീതി കണ്ടിട്ട് അവനൊരു നല്ല സ്പിന്നറായോ അതോ നല്ലൊരു പേസറായോ പോലും എനിക്ക് തോന്നിയില്ല." അശ്വിൻ പറഞ്ഞു.
ആ ഒരൊറ്റ ഓവർ കളി തിരിച്ചു
നിർണായക മത്സരങ്ങളിൽ ഇത്തരം തെറ്റായ തീരുമാനങ്ങൾ എടുത്താൽ പരാജയം ഉറപ്പാണെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. "ഒരു ക്വാളിഫയർ മത്സരത്തിൽ ഇങ്ങനെയുള്ള എടുത്തുചാടിയുള്ള തീരുമാനങ്ങൾ എടുത്താൽ ഇന്ന് സംഭവിച്ചതുപോലെയുള്ള തിരിച്ചടികൾ ഉറപ്പായും ഉണ്ടാകും. മത്സരത്തിന്റെ പതിനഞ്ചാം ഓവറിൽ 28 റൺസ് വിട്ടുകൊടുത്തതാണ് കളി പൂർണ്ണമായി ഗുജറാത്തിന്റെ കൈകളിൽ നിന്നും നഷ്ടപ്പെടുത്തിയത്. സത്യം പറഞ്ഞാൽ ഈ തീരുമാനങ്ങളെല്ലാം ആരും ചിന്തിക്കാത്ത തരത്തിലുള്ളതായിരുന്നു." അശ്വിൻ വ്യക്തമാക്കി.
ധരംശാലയിൽ സംഭവിച്ചത്
ഐപിഎൽ 2026-ലെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ കടന്നു. ധരംശാലയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആർസിബി, ക്യാപ്റ്റൻ രജത് പടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ (33 പന്തിൽ 93*) കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മറുപടി ബാറ്റിംഗിൽ 255 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് തുടക്കം മുതലേ തകർച്ചയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (2) സായ് സുദർശനും (14) പെട്ടെന്ന് പുറത്തായപ്പോൾ മധ്യനിരയിൽ രാഹുൽ തെവാട്ടിയ (68) മാത്രമാണ് പൊരുതിയത്. ഒടുവിൽ 19.3 ഓവറിൽ 162 റൺസിന് ഗുജറാത്ത് പുറത്തായതോടെ ആർസിബി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. തോറ്റെങ്കിലും ഗുജറാത്തിന് ഇനി രണ്ടാം ക്വാളിഫയറിലൂടെ ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications