മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ കോച്ചിങ് ടീമിൽ എത്തിക്കാൻ പുതിയ പരിശീലകൻ രവി ശാസ്ത്രിക്ക് താൽപര്യം. പരിശീലകനായിട്ടല്ല, ഇന്ത്യൻ ടീമിന്റെ ഉപദേശകനായി സച്ചിനെ കിട്ടുകയാണ് ശാസ്ത്രിയുടെ താൽപര്യം എന്നാണ് റിപ്പോർട്ട്. ബി സി സി ഐ സ്പെഷൽ കമ്മിറ്റിയുമായി ചൊവ്വാഴ്ച നടത്തിയ യോഗത്തിലാണ് സച്ചിൻ തെണ്ടുൽക്കറെ ഇന്ത്യൻ ടീമിന്റെ കൺസൽട്ടന്റായി ലഭിക്കുന്ന കാര്യത്തിൽ രവി ശാസ്ത്രി താൽപര്യം പ്രകടിപ്പിച്ചത്.

നേരത്തെ ലണ്ടനിൽ വെച്ച് സച്ചിൻ പറഞ്ഞിട്ടാണ് രവി ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനിൽ കുംബ്ലെ രാജിവെച്ച ഒഴിവിലേക്ക് ബി സി സി ഐ കോച്ചിനെ ക്ഷണിച്ചെങ്കിലും രവി ശാസ്ത്രി അപേക്ഷ അയച്ചിരുന്നില്ല. വീരേന്ദർ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ് എന്നിങ്ങനെ ആറ് പേരാണ് അപേക്ഷ നൽകിയത്. എന്നാൽ ബി സി സി ഐ അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുകയും രവി ശാസ്ത്രി അവസാന നിമിഷം ഉള്ളിലാകുകയും ചെയ്യുകയായിരുന്നു.
ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുൺ നിയമിക്കപ്പെട്ടത് രവി ശാസ്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ ബൗളിംഗ് ഇതിഹാസം സഹീർ ഖാനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബി സി സി ഐ പിന്നീട് ഈ തീരുമാനം മാറ്റി. ബി സി സി ഐ ഉപദേശക സമിതി സഹീർ ഖാനെ ബൗളിംഗ് കോച്ചായും രാഹുൽ ദ്രാവിഡിനെ ബാറ്റിംഗ് കോച്ചായും നിശ്ചയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം പരമാവധി 150 ദിവസം മാത്രമേ ഒരു വർഷം ചെലവഴിക്കാൻ പറ്റൂ എന്ന് സഹീർ ഖാൻ അറിയിക്കുകയായിരുന്നു.