മുംബൈ: മുഖ്യ പരിശീലകനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരും. അടുത്ത രണ്ടുവര്‍ഷത്തേക്ക്, 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുമായി ബിസിസിഐ പുതിയ കരാര്‍ ഒപ്പിടുക. രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനം ഉപദേശക സമിതി ഏകകണ്‌ഠേന എടുത്തതാണെന്ന് കപില്‍ ദേവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിശീലകനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി ഉപദേശക സമിതി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കപില്‍ ദേവ് വ്യക്തമാക്കി. കോച്ചിങ് മികവ്, പരിചയസമ്പത്ത്, ക്രിക്കറ്റ് പരിജ്ഞാനം തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരിശീലകനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉപദേശ സമിതി കൂട്ടിച്ചേര്‍ത്തു.
മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ശാസ്ത്രിക്കൊപ്പം മൈക്ക് ഹെസന്‍, ടോം മൂഡി എന്നിവരുടെ പേരുകളും സമിതി പരിഗണിച്ചിരുന്നു. എന്നാല്‍ നിലവില്‍ ടീമിലെ പ്രശ്‌നങ്ങള്‍ അറിയാനും അതു പരിഹരിക്കാനും ശാസ്ത്രിയോളം പോന്ന മറ്റൊരാള്‍ പട്ടികയിലില്ലെന്ന് സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി.
നേരത്തെ വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടുന്നതിന് മുന്‍പ് നടന്ന പത്രസമ്മേളനത്തില്‍ രവി ശാസ്ത്രി പരിശീലകനായി തുടരുന്നതിലാണ് തനിക്കും ടീമിലെ മറ്റു താരങ്ങള്‍ക്കും താത്പര്യമെന്ന് വിരാട് കോലി തുറന്നു പറഞ്ഞിരുന്നു. നിലവില്‍ വിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് ശാസ്ത്രിയുള്ളത്.
നേരത്തെ ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പോടെയാണ് ബിസിസിഐയുമായുള്ള രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചത്. എന്നാല്‍ വിന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി 45 ദിവസത്തേക്ക് കൂടി ശാസ്ത്രിക്ക് ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ നീട്ടി നല്‍കി. മൈക്ക് ഹെസന്‍, ടോം മൂഡി, റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പൂത് എന്നിവരാണ് രവി ശാസ്ത്രിക്കൊപ്പം ബിസിസിഐയുടെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.