മുംബൈ: ടീം മാനേജര്‍, ടീം ഡയറക്ടര്‍, മുഖ്യ പരിശീലകന് - കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിവിധ കുപ്പായത്തില്‍ രവി ശാസ്ത്രിയെ ഇന്ത്യ കണ്ടു കഴിഞ്ഞു. 2007 -ല്‍ ബംഗ്ലാദേശ് പര്യടനത്തിലാണ് രവി ശാസ്ത്രി ആദ്യമായി ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമാവുന്നത്. അന്നു ടീം മാനേജറായിരുന്നു ശാസ്ത്രി. 2014 മുതല്‍ 2016 വരെ ബിസിസിഐയുടെ ഡയറക്ടര്‍ പദവിയും ഇദ്ദേഹം നിറവേറ്റി. 2017 -ല്‍ അനില്‍ കുംബ്ലൈ പരിശീലക സ്ഥാനത്തു നിന്നും രാജിവെച്ചതോടെയാണ് രവി ശാസ്ത്രി പുതിയ ഉദ്യമത്തിന് മുതിര്‍ന്നത്.
2016 -ല്‍ ആദ്യതവണ ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ രവി ശാസ്ത്രി താത്പര്യം അറിയിച്ചിരുന്നില്ല. എന്നാല്‍ 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ ദാരുണ പരാജയവും കോലിയുമായുള്ള അഭിപ്രായ വ്യത്യാസവും മുന്‍നിര്‍ത്തി കുംബ്ലൈ ചുമതലയൊഴിഞ്ഞതോടെ, പരിശീലകനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ശാസ്ത്രി രംഗത്തെത്തി. അന്ന് വിരേന്ദര്‍ സേവാഗിനെ വേണ്ടെന്നുവെച്ചാണ് ഉപദേശക സമിതി ശാസ്ത്രിയെ പുതിയ ചുമതല ഏല്‍പ്പിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളൊന്നും ഇന്ത്യ നേടിയിട്ടില്ലെന്ന ആക്ഷേപം നേരിടുമ്പോഴും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യ കൈയ്യടക്കിയ ഐതിഹാസിക ജയങ്ങള്‍, ശാസ്ത്രിയുടെ കരിയറിലെ പൊന്‍തൂവലുകളാണ്. എന്തായാലും ഇനി അടുത്ത രണ്ടു വര്‍ഷം കൂടി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യന്‍ ദേശീയ ടീം തന്ത്രങ്ങള്‍ മെനയും.
കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന മൂന്നംഗ ഉപദേശക സമിതി ഏകകണ്ഠേനയാണ് രവി ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമംഗങ്ങളുമായി ശാസ്ത്രിക്കുള്ള ബന്ധം സമിതി വിലയിരുത്തുകയുണ്ടായി. ഇന്ത്യന്‍ ടീമിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശാസ്ത്രിയോളം പോന്ന മറ്റൊരാള്‍ ചുരുക്കപ്പട്ടികയില്‍ ഇല്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
ശാസ്ത്രി ചുമതലയേറ്റതിന് ശേഷം ഇതുവരെ 21 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ 13 എണ്ണത്തില്‍ കോലിയും സംഘവും ജയിച്ചു കയറി. വിജയ ശതമാനമാകട്ടെ 52.38 ശതമാനവും. ഏകദിനത്തിലും ട്വന്റി-20 -യിലും ഭേദപ്പെട്ട ചിത്രമാണ് ശാസ്ത്രി കുറിച്ചിട്ടുള്ളത്. 60 -തില്‍ 43 ഏകദിനങ്ങള്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്. കളിച്ച 36 ട്വന്റി-20 മത്സരങ്ങളില്‍ 25 തവണയും ഇന്ത്യന്‍ സംഘം വിജയം രുചിച്ചു.