മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ക്യാപ്റ്റനും പ്രമുഖ കമന്റേറ്ററുമായ രവി ശാസ്ത്രിയെ തിരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ നിയമനം. രവി ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്തു എന്ന് ചൊവ്വാഴ്ച വൈകുന്നേരം വാർത്തകൾ വന്നിരുന്നു എങ്കിലും ബി സി സി ഐ ഇത് നിഷേധിച്ചു. നാടകങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച തന്നെ ബി സി സി ഐ ശാസ്ത്രിയെ പരിശീലകനാക്കിയ വിവരം പ്രഖ്യാപിക്കുകയായിരുന്നു.
മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ ബൗളിംഗ് കോച്ചായി ടീമിനൊപ്പം ചേരും. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ സഹീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഐ പി എല്ലിൽ ഡെൽഹിക്ക് വേണ്ടി കളിക്കുന്നുണ്ട്. വിദേശത്ത് നടക്കുന്ന മത്സരങ്ങളിൽ ബാറ്റിംഗ് കൺസൽട്ടന്റായി മിസ്റ്റർ കൺസിസ്റ്റന്റ് രാഹുൽ ദ്രാവിഡും ടീമിനൊപ്പം ഉണ്ടാകും.
നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിര്‍ദേശപ്രകാരമാണ് രവി ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. 2016ലും രവി ശാസ്ത്രി അപേക്ഷ നൽകിയിരുന്നെങ്കിലും നറുക്ക് വീണത് അനിൽ കുംബ്ലെയ്ക്കാണ്. ഇത്തവണ 2019 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കാലാവധി നേരത്തെ ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി പ്രവർത്തിച്ച പരിചയം രവി ശാസ്ത്രിക്ക് ഗുണകരമായി.
ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ രാജിവെച്ചതോടെയാണ് ടീം ഇന്ത്യയ്ക്ക് രവി ശാസ്ത്രിയെ പുതിയ കോച്ചായി ലഭിച്ചത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് പിന്നാലെയാണ് കുംബ്ലെ രാജിവെച്ചത്. മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ അവസരം തേടിയിരുന്നു.