ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് നട്ടെല്ലായി സഞ്ജു സാംസൺ മാറിക്കഴിഞ്ഞു. സഞ്ജുവിന്റെ പക്വതയാർന്ന ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ട് ആർ. അശ്വിൻ വീണ്ടും രംഗത്തെത്തി. ഈ പിച്ചിലെ സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ അനുഭവസമ്പത്ത് സഞ്ജു മനോഹരമായി ഉപയോഗിച്ചുവെന്ന് അശ്വിൻ നിരീക്ഷിച്ചു.
സഞ്ജുവിനെ പുറത്താക്കിയത് 'അപൂർവ്വ' പന്ത്!
സഞ്ജു പുറത്തായ രീതിയെക്കുറിച്ചും അശ്വിൻ വ്യക്തമായ കാഴ്ചപ്പാട് പങ്കുവെച്ചു. "സഞ്ജു ഈ പിച്ചിൽ തന്റെ എക്സ്പീരിയൻസ് വളരെ നന്നായി ഉപയോഗിച്ചു. സ്കോർ ഉയർത്തേണ്ട ഘട്ടത്തിലാണ് അവൻ പുറത്തായതെങ്കിലും അത് വളരെ ഗുണനിലവാരമുള്ള ഒരു ഇന്നിംഗ്‌സായിരുന്നു. സത്യം പറഞ്ഞാൽ, അവനെ പുറത്താക്കാൻ അത്രയും മികച്ചൊരു പന്ത് തന്നെ വേണ്ടിവന്നു. സാധാരണ ഗതിയിലുള്ള പന്തുകൾക്കൊന്നും അവനെ വീഴ്ത്താൻ കഴിയില്ലായിരുന്നു," അശ്വിൻ പറഞ്ഞു.

നേരത്തെ സഞ്ജുവിന് പോയിന്റുകൾ നേടാനാണ് മുൻഗണന നൽകേണ്ടതെന്ന് ഉപദേശിച്ച അശ്വിൻ, സഞ്ജു ഇപ്പോൾ കൃത്യമായ പാതയിലാണെന്നും ടീമിനായി ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. അതുമാത്രമല്ല, ഫോം ഔട്ടായി തുടരുന്നു സിഎസ്കെ നായകൻ റുതുരാജ് ഗെയ്ക്വാദിനെയും അശ്വിൻ പിന്തുണച്ചു.
എനിക്ക് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ. മുൻ സിഎസ്കെ നായകൻ മഹേന്ദ്ര സിങ് ധോണി എല്ലാ മത്സരങ്ങളിലും റൺസ് കണ്ടെത്താറുണ്ടായിരുന്നോ? തീർച്ചയായും, ഇല്ല. അതുകൊണ്ട് റുതുരാജ് ഗെയ്ക്വാദിനും എല്ലാ മത്സരങ്ങളിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിക്കില്ല. ചെന്നൈ മാനേജ്മെന്റ് അദ്ദേഹത്തിനൊപ്പം നിൽക്കുകയും പിന്തുണ കൊടുക്കുകയുമാണ് വേണ്ടത്. ആരാധകർ പലതും പറയും, എന്നാൽ റുതുരാജ് തന്റെ കഴിവ് ഇതിന് മുമ്പും തെളിയിച്ചിട്ടുള്ള താരമാണ്. അദ്ദേഹം ഐപിഎല്ലിൽ ഒരുപാട് റൺസും കണ്ടെത്തിയിട്ടുണ്ട്. ആർക്കും ഒരിക്കലും എല്ലാ മത്സരങ്ങളിലും ഫോമാകാൻ സാധിക്കില്ല. അതാണ് സത്യം. അത് മനസിലാക്കി ടീം മാനേജ്മെന്റ് ഈ ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ അദ്ദേഹത്തിനൊപ്പം നിൽക്കണം. അശ്വിൻ പറഞ്ഞു.
അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 33 റണഅസിന് പരാജയപ്പെടുത്തി. സഞ്ജു സാംസൺ, ആയുഷ് മാത്രേ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ മികച്ച ബാറ്റിങ് ചെന്നൈയ്ക്ക് 192 എന്ന സ്കോർ സമ്മാനിക്കുകയായിരുന്നു. സഞ്ജു 48 റണ്ണുകൾ നേടി ടോപ് സ്കോററായി. ബ്രെവിസ് 41 റൺസും ആയുഷ് മാത്രേ 38 റൺസും നേടി. കൊൽക്കത്തയുടെ സ്പിൻ അറ്റാക്ക് നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുകയും കാർത്തിക് ത്യാഗി മികച്ച രീതിയിൽ പന്തെറിയുകയും ചെയ്തതിനാലാണ് കെകെആറിന് ചെന്നൈയെ 193 എന്ന സ്കോറിൽ ഒതുക്കാൻ സാധിച്ചത്. കാർത്തിക് ത്യാഗി രണ്ടും അങ്കുൽ റോയ്, സുനിൽ നരൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
എന്നാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ ചെന്നൈ ബൗളർമാർ വരിഞ്ഞ് മുറുക്കി. ഇംപാക്ട് പ്ലെയർ അക്കീൽ ഹുസൈനും നൂർ അഹമ്മദും മികച്ച രീതിയിൽ പന്തെറിയുകയും കൊൽക്കത്തയുടെ വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നൂർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അക്കീൽ ഹുസൈൻ ഒന്നും അൻഷുൽ കാംബോജ് രണ്ടും ഖലീൽ അഹമ്മദ് ഒന്നും വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്നും ചെന്നൈ രണ്ട് ജയങ്ങൾ സമ്മാനിച്ചു.