ഐപിഎൽ പത്തൊമ്പതാം സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയും രാജസ്ഥാനും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഗുജറാത്ത് സൺറൈസേഴ്‌സിനെ വീഴ്ത്തിയതോടെ ഈ പോരാട്ടം കൂടുതൽ സങ്കീർണ്ണമായി. നാലാം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാൻ, പഞ്ചാബ്, ചെന്നൈ എന്നിവർ ഒപ്പത്തിനൊപ്പമാണ്. എന്നിരുന്നാലും ഒരു എഡ്ജ് കൂടുതലുള്ളത് പഞ്ചാബിനാണ്. എന്നാൽ ചെന്നൈയെയും രാജസ്ഥാനെയും ഒരിക്കലും എഴുതി തള്ളാൻ സാധിക്കില്ല എന്നും അശ്വിൻ പറയുന്നു. അതിലും നമ്മൾ ഒരിക്കലും രാജസ്ഥാന്റെ സാധ്യതകളെ വിട്ടുകളയരുത് എന്നും അശ്വിൻ ഓർമ്മിപ്പിക്കുന്നു. തന്റെ യൂട്യൂബ് ചാനലായ 'അശ് കി ബാത്' (Ash Ki Baat) വഴിയാണ് അശ്വിൻ പ്ലേ ഓഫ് കണക്കുകൾ വിശദീകരിച്ചത്.
രാജസ്ഥാനെ എഴുതിത്തള്ളരുത്; അശ്വിന്റെ മുന്നറിയിപ്പ്
"നിലവിൽ ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്താൻ 42% സാധ്യതയാണുള്ളതെങ്കിൽ രാജസ്ഥാൻ റോയൽസിന് അത് 41% ആണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. രാജസ്ഥാനെ ആരും എഴുതിത്തള്ളരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അവർക്ക് ഇനി ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഒരു മത്സരം കൂടിയുണ്ട്. ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽ നിസ്സാരമായി കാണുന്നില്ലെങ്കിലും സ്വന്തം മൈതാനത്ത് ഡൽഹി ഈ സീസണിൽ പതറുകയാണ്. ലഖ്‌നൗവിനെതിരെ ലഖ്‌നൗവിലും അവർക്ക് മത്സരമുണ്ട്. രാജസ്ഥാൻ 16 പോയിന്റിൽ എത്താൻ സാധ്യതയുണ്ട്. അവർ ഇപ്പോഴും റേസിലുണ്ട്," അശ്വിൻ പറഞ്ഞു.

ചെന്നൈയുടെ പ്ലേ ഓഫ് വഴി: വിജയങ്ങൾ അനിവാര്യം
ചെന്നൈ സൂപ്പർ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് പാത കൂടുതൽ വ്യക്തമാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്നുള്ള ഫലം ചെന്നൈയുടെ വിധി നിർണ്ണയിക്കും.
ചെന്നൈയുടെ വരാനിരിക്കുന്ന മത്സരങ്ങൾ:
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ (ചെന്നൈയിൽ)
ലക്നൗ സൂപ്പർ ജയിന്റ്സിനെതിരെ (ലക്നൗവിൽ)
ഗുജറാത്ത് ടൈറ്റൻസിനെതിരെ (അഹമ്മദാബാദിൽ)
ഈ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചാൽ ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താം. എന്നാൽ മൂന്ന് മത്സരങ്ങളും വിജയിക്കാൻ സഞ്ജു സാംസണിനും സംഘത്തിനും സാധിച്ചാൽ മറ്റ് ടീമുകളുടെ ഫലം നോക്കാതെ തന്നെ ചെന്നൈയ്ക്ക് ആധികാരികമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടാം.
ഗുജറാത്തിന്റെ ജയം ചെന്നൈയ്ക്ക് അനുഗ്രഹമോ?
ഗുജറാത്ത് സൺറൈസേഴ്‌സിനെ പരാജയപ്പെടുത്തിയത് ചെന്നൈയുടെ സാധ്യതകൾക്ക് കൂടുതൽ മങ്ങൽ ഏൽപ്പിച്ചിരിക്കുകയാണ്. സൺറൈസേഴ്‌സിന് പോയിന്റ് നഷ്ടമായത് ചെന്നൈയ്ക്ക് പട്ടികയിൽ മുകളിലേക്ക് കയറാൻ അവസരം നൽകുമോ എന്നതിൽ വ്യക്തതയില്ല, കാരണം അവരുടെ റൺറേറ്റ് അത്രമേൽ വലുതാണ്. സഞ്ജു സാംസണിന്റെയും ഉർവിൽ പട്ടേലിന്റെയും തകർപ്പൻ ഫോമിലാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ. അശ്വിൻ സൂചിപ്പിച്ചതുപോലെ രാജസ്ഥാൻ റോയൽസും പൊരുതിക്കയറാൻ നോക്കുമ്പോൾ വരാനിരിക്കുന്ന ചെന്നൈ-സൺറൈസേഴ്സ് പോരാട്ടവും ചെന്നൈ ഗുജറാത്ത് പോരാട്ടവും ഒരു 'സെമിഫൈനലിന്' തുല്യമായി മാറും. പതിനഞ്ചാം തിയതി ലക്നൗവിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.