എൽ ക്ലാസിക്കോ എഴുതി തള്ളരുത്, ജയിക്കുന്നവർ പ്ലേ ഓഫ് സീറ്റ് പോലും നേടിയേക്കാം! വിമർശകർക്ക് അശ്വിന്റെ മറുപടി
ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടമായ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തെ (IPL El Clásico) വിലകുറച്ചു കാണുന്നവർക്കെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ. ഇരു ടീമുകളും നിലവിൽ പോയിന്റ് പട്ടികയിൽ അല്പം പിന്നിലാണെങ്കിലും, ഈ പോരാട്ടത്തിന്റെ തീവ്രത കുറഞ്ഞെന്ന വിമർശനങ്ങൾക്ക് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ കൃത്യമായ മറുപടി നൽകി. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും വലിയ വൈര്യം ഇന്നും ഇവരുടേതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"അവരെ എഴുതിത്തള്ളാൻ വരട്ടെ!"
മുംബൈയും ചെന്നൈയും പഴയ നിലവാരത്തിലല്ലല്ലോ എന്ന വിമൽ എന്ന ആരാധകന്റെ ചോദ്യത്തിന് അശ്വിൻ മറുപടി നൽകിയത് ഇങ്ങനെയാണ്: "അവർ ഇപ്പോൾ അല്പം കഷ്ടപ്പെടുന്നുണ്ടാകാം, പക്ഷേ അവരെ ഒരിക്കലും എഴുതിത്തള്ളരുത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈര്യം ഇവരുടേത് തന്നെയാണ്. ഈ സീസണിലെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിത്. ഇതിൽ ആര് ജയിക്കുന്നുവോ അവർക്ക് പോയിന്റ് പട്ടികയിൽ വലിയ മുന്നേറ്റം നടത്താൻ കഴിയും. ഈ മത്സരത്തിലൂടെ ലഭിക്കുന്ന ആവേശം അവരെ ആദ്യ നാലിൽ (Top 4) എത്തിക്കാനും സാധ്യതയുണ്ട്."

ധോണിയുടെ തിരിച്ചുവരവും സഞ്ജുവിന്റെ പുതിയ റോളും
ചെന്നൈ ആരാധകർക്ക് ഏറ്റവും വലിയ ആവേശം നൽകുന്നത് എം.എസ്. ധോണിയുടെ മടങ്ങിവരവാണ്. ധോണി 100 ശതമാനം ഫിറ്റാണെന്നും മുംബൈയ്ക്കെതിരെ അദ്ദേഹം വിക്കറ്റ് കീപ്പറായി തന്നെ കളിക്കുമെന്നും അശ്വിൻ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മത്സരങ്ങളിൽ ഗ്ലൗസണിഞ്ഞ സഞ്ജു സാംസൺ ഫീൽഡിംഗിലേക്ക് മാറുമെന്നും ഇത് ചെന്നൈയുടെ തന്ത്രങ്ങളിൽ വലിയ മാറ്റം വരുത്തുമെന്നും ഉറപ്പായി.
മുംബൈ നിരയിൽ വിൽ ജാക്‌സ്; രോഹിത്തിന് ആശങ്ക
മറുഭാഗത്ത്, മുംബൈ ഇന്ത്യൻസ് നിരയിലും വലിയ മാറ്റങ്ങളുണ്ട്. വെടിക്കെട്ട് താരം വിൽ ജാക്‌സ് ടീമിനൊപ്പം ചേർന്നതായും റുഥർഫോർഡിന് പകരം അദ്ദേഹം ആദ്യ ഇലവനിൽ എത്തുമെന്നുമാണ് വിവരം. എന്നാൽ മുൻ നായകൻ രോഹിത് ശർമ്മ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാത്തത് മുംബൈയ്ക്ക് ചെറിയ ആശങ്ക നൽകുന്നുണ്ട്. എങ്കിലും ഗുജറാത്തിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ തിലക് വർമ്മയുടെയും 4 വിക്കറ്റെടുത്ത അശ്വനി കുമാറിന്റെയും കരുത്തിൽ മുംബൈ വിജയപ്രതീക്ഷയിലാണ്.
പരിക്ക് മൂലം ഈ ഐപിഎൽ സീസൺ നഷ്ടമാകും എന്നുറപ്പായ ആയുഷ് മാഹ്‍ത്രെയ്ക്ക് പകരക്കാരനായി ദീപക് ഹൂഡ ടീമിലെത്തിയിട്ടുണ്ട്. എന്നാൽ യുവതാരം ഉർവിൽ പട്ടേലിനാണ് സാധ്യത കൂടുതൽ. ധോണി തിരിച്ചുവരുന്നതോടെ സർഫറാസ് ഖാൻ ഇംപാക്ട് സബ് ലിസ്റ്റിലേക്ക് കടക്കും എന്നും ഊഹാപോഹങ്ങളുണ്ട്. എന്തായാലും ഈ എൽ ക്ലാസിക്കോ ഒരു ആവേശ പൂരമാകും എന്നതിൽ സംശയമില്ല. ഈ മത്സരത്തിലെ ഫലം പോയിന്റ് പട്ടികയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ധോണിയുടെ തന്ത്രങ്ങളും മുംബൈയുടെ യുവവീര്യവും ഏറ്റുമുട്ടുമ്പോൾ വാങ്കഡെ സ്റ്റേഡിയം വീണ്ടുമൊരു ചരിത്രപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications