ദില്ലി: ഇന്ത്യ ജയിച്ച രണ്ട് ലോകകപ്പ് ഫൈനലുകളിലെ ടോപ് സ്കോററാണ്. ടെസ്റ്റിൽ നാൽപ്പതിന് മേലെയും ഏകദിനത്തിൽ നാൽപ്പതിന് തൊട്ടടുത്തും ശരാശരിയുളള ബാറ്റ്സ്മാനാണ്. പക്ഷേ ടീമിലെ പൊളിറ്റിക്സ് ശരിയല്ലെങ്കിൽ എല്ലാം കഴിഞ്ഞില്ലേ. 35 വയസ്സ് പോലും ആകുന്നതിന് മുമ്പേ ഗൗതം ഗംഭീറിന്‍റെ അന്താരാഷ്ട്ര കരിയര്‍ ഏതാണ്ട് മുരടിച്ചുപോകാൻ കാരണം എന്തായാലും അയാളുടെ കളിയിലെ കുഴപ്പമല്ല. കയ്യിലിരിപ്പ് മാത്രമാണ് - എന്ന് ആരാധകർ ഒരു സംശയവും കൂടാതെ പറയും.
സ്വയം കുഴിച്ച കുഴിയിൽ വീണ് അശ്വിനും ജഡേജയും ഒന്നിച്ച് ഇന്ത്യൻ ടീമിന് പുറത്തേക്ക്.. ഇത് കോലി ആർമി!!
ഒരുകാലത്ത് വീരേന്ദർ സേവാഗിനൊപ്പം ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായിരുന്നു ഗൗതം ഗംഭീർ. കഠിനാധ്വാനിയായ ഇടംകൈയൻ ബാറ്റ്സ്മാൻ. ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതൊന്നും ഗംഭീറിനെ ബാധിച്ചിട്ടേയില്ല. ഐ പി എല്ലിലും രഞ്ജി ട്രോഫിയിലും ഗംഭീർ മിന്നും പ്രകടനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോഴിതാ 2017 രഞ്ജി ട്രോഫിയിൽ ആസാമിനെതിരെ സെഞ്ചുറി. 249 പന്തിൽ 137 റൺസ്. ഗംഭീറിന്റെ നാൽപ്പതാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.
ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ഗംഭീർ ഈ സീസണിൽ ക്യാപ്റ്റൻസി വേണ്ടെന്ന് വെച്ചിരുന്നു. പകരം ക്യാപ്റ്റനായ ഇഷാന്ത് ശർമയും മോശമാക്കിയില്ല. ആസാമിന്റെ ആദ്യ ഇന്നിംഗ്സിൽ 20 ഓവറിൽ വെറും 38 റൺസ് വഴങ്ങി ലംബൂ വീഴ്ത്തിയത് 5 വിക്കറ്റുകൾ. 158 പന്തിൽ 110 റൺസുമായി യുവതാരം നിതീഷ് റാണയും ദില്ലിക്ക് വേണ്ടി തിളങ്ങി. മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ 1 വിക്കറ്റിന് 7 എന്ന നിലയിലാണ് ആസാം.