ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ്മ ഡിഡിസിഎയുടെ (ദില്ലി ആന്‍ഡ് ഡിസ്ട്രിക്ട്‌സ് ക്രിക്കറ്റ് അസോസിയേഷന്‍) പ്രസിഡന്റ് പദവിയൊഴിഞ്ഞു. സംസ്ഥാന അസോസിയേഷനകത്തെ അധികാരത്തര്‍ക്കവും വടംവലിയുമാണ് രാജി തീരുമാനത്തിന് പിന്നില്ലെന്ന് രജത് ശര്‍മ്മ വ്യക്തമാക്കി. 20 മാസത്തോളം പദവിയില്‍ ഇരുന്നതിന് ശേഷമാണ് രജത് ശര്‍മ്മ പിന്‍വാങ്ങുന്നത്. ജനറല്‍ സെക്രട്ടറി വിനോദ് തിഹാരയുമായി ഇദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇരുവരും പരസ്യമായിത്തന്നെ തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുമുണ്ട്.
അസോസിയേഷനകത്തെ ഭരണസംവിധാനം വടംവലി നിറഞ്ഞതാണെന്നും ക്രിക്കറ്റിന് വിരുദ്ധമായ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും രാജിക്കത്തില്‍ രജത് ശര്‍മ്മ ആരോപിച്ചു. നിലപാടുകളിലും തത്വങ്ങളിലും സത്യസന്ധതയിലും സുതാര്യതയിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴിയാത്തതിനാല്‍ ഡിഡിസിഎ പ്രസിഡന്റ് പദവിയില്‍ തുടരാനാവില്ലെന്ന് രജത് ശര്‍മ്മ ഇന്ന് വ്യക്തമാക്കി.
മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സജീവ പിന്തുണ കൊണ്ടാണ് രജത് ശര്‍മ്മ ഡിഡിസിഎ പ്രസിഡന്റായത്. എന്നാല്‍ ജെയ്റ്റിയുടെ മരണത്തോടെ രജത് ശര്‍മ്മയ്ക്ക് അസോസിയേഷനിലെ പിടി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രജത് ശര്‍മ്മ രാജിവെച്ചതിന് പിന്നാലെ ഡിഡിസിഎ സിഇഒ രവി ചോപ്രയും പദവിയൊഴിഞ്ഞു. ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സുനില്‍ വത്സനും യഷ്പാല്‍ സിങും ഇന്ന് രാജി സന്നദ്ധത അറിയിച്ചു.
രജത് ശര്‍മ്മ സ്ഥാനമൊഴിഞ്ഞതിനാല്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തില്‍ ദില്ലി അസോസിയേഷനെ പ്രതിനിധീകരിച്ച് വിനോദ് തിഹാരി പങ്കെടുക്കുമെന്നാണ് സൂചന. ഇതേസമയം പ്രസിഡന്റ് പദവി വഹിക്കാന്‍ താത്പര്യമില്ലെന്ന് വിനോദ് തിഹാരി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയിട്ടുണ്ട്.