മുംബൈ: എം എസ് ധോണിക്ക് വിശ്രമം കൊടുത്ത ബംഗ്ലാദേശ് പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയേക്കും എന്നൊരു പ്രതീക്ഷ ആരാധകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. അതുകൊണ്ട് സഞ്ജുവിനെ തഴഞ്ഞു എന്ന് പരാതി പറയുന്നതില്‍ കാര്യമുണ്ടോ.
സഞ്ജുവിനെ ടീമിലെടുക്കാത്തത് അപരാധമായിപ്പോയി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ചര്‍ച്ചകള്‍. ഇതില്‍ കഴമ്പുണ്ടോ. 13 ഇന്നിംഗ്‌സുകളിലായി 339 റണ്‍സാണ് ഈ സീസണില്‍ സഞ്ജുവിന്റെ സമ്പാദ്യം. രണ്ട് അര്‍ധസെഞ്ചുറികളടക്കമാണ് ഇത്. പല കളികളിലും മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. മുംബൈയ്‌ക്കെതിരായ 74 ആണ് മികച്ച സ്‌കോര്‍. 124 ആണ് സ്‌ട്രൈക്ക് റേറ്റ്.
സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. നാല് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് ഒരേ ഒരു മത്സരത്തില്‍ വിശ്രമം നല്‍കിയതൊഴിച്ച് നിര്‍ത്തിയാല്‍ സഞ്ജുവിന് എല്ലാ കളികളിലും അവസരം കിട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ മികവ് നിലനിര്‍ത്താന്‍ സഞ്ജുവിന് കഴിഞ്ഞില്ല.
സഞ്ജു സാംസണ് പകരം വൃദ്ധിമാന്‍ സാഹയെയാണ് ബംഗ്ലാദേശിലേക്കുള്ള കീപ്പറായി സെലക്ട് ചെയ്തിരിക്കുന്നത്. ഐ പി എല്ലില്‍ മികച്ച പ്രകടനമാണ് സാഹ ഈ സിസണില്‍ നടത്തിയത്. സാഹയുടെ പഞ്ചാബ് കിംഗ്‌സിന് ഇനിയും ഒരു കളി കൂടി ബാക്കിയുണ്ട്. 11 ഇന്നിംഗ്‌സുകളിലായി 241 റണ്‍സാണ് സാഹയുടെ സമ്പാദ്യം. നേരത്തെ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട് സാഹ. റെയ്നയാണ് ടീമിൻറെ ക്യാപ്റ്റൻ.