മുംബൈ: യുവരാജ് സിംഗ് - നാല് കളിയിൽ 104 റൺസ്, ബൗൾ ചെയ്തില്ല. ഫീൽഡിങിൽ സമ്മിശ്ര പ്രകടനം. എം എസ് ധോണി രണ്ട് ഇന്നിംഗ്സിൽ 67 റൺസ്. ശരാശരി കീപ്പിങ്. രണ്ടുപേർക്കും മാച്ച് വിന്നിങ് ഇന്നിംഗ്സ് ഇല്ല. - ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വെറ്ററൻ താരങ്ങളായ ധോണിയുടെയും യുവരാജിന്റെയും പ്രകടനമാണ്. രണ്ടുപേരും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ഫൈനലിൽ രണ്ടുപേരും ഒന്നിച്ച് പരാജയപ്പെട്ടു.
ഈ രീതിയിൽ യുവരാജും ധോണിയും ഇന്ത്യൻ ടീമിൽ തുടരേണ്ട കാര്യമുണ്ടോ എന്ന് ആരാധകർക്കുമുണ്ട് സംശയം. 35 വയസ്സ് കഴിഞ്ഞ ധോണിയും യുവരാജ് സിംഗും മധ്യനിരയിൽ ഇരിപ്പുറപ്പിച്ചിട്ട് വർഷങ്ങളായി. നിലവിലെ പ്രകടനത്തെക്കാൾ ഇവരുടെ പണ്ടത്തെ കളിയാണ് സെലക്ഷൻ മാനദണ്ഡം എന്ന് ആർക്കായാലും തോന്നും. രണ്ടുപേരും പ്രൂവൺ മാച്ച് വിന്നേർസ് ആണെങ്കിലും നിലവിലെ സാഹചര്യം വെച്ച് നോക്കിയാൽ അങ്ങനെ അല്ല. സ്ഥിരത ഇല്ല. പ്രതാപകാലം കഴിഞ്ഞു.
മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനും ഏതാണ്ട് ഇതേ അഭിപ്രായമാണ്. 2019 ലോകകപ്പ് വരാനിരിക്കുകയാണ്. മധ്യനിരയിൽ യുവരാജും ധോണിയും ഒന്നിച്ച് കളിക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കണം എന്ന പക്ഷക്കാരനാണ് ദ്രാവിഡ്. രണ്ടുപേരും വേണോ, ഒരാൾ മതിയോ, ആരായിരിക്കണം അത്. ഇഷ്ടം പോലെ യുവതാരങ്ങൾ ഉള്ളപ്പോൾ ടീമിനെ സ്ഥിരമായി ഷഫിൾ ചെയ്ത് കളിക്കണം എന്ന അഭിപ്രായമാണ് ദ്രാവിഡിന്. ഇ എസ് പി എന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.