മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യഥാര്‍ഥ മിസ്റ്റര്‍ കൂള്‍ എം എസ് ധോണിയല്ല, രാഹുല്‍ ദ്രാവിഡാണ്. തലയ്‌ക്കൊപ്പം ഉയരത്തില്‍ കുത്തിപ്പൊങ്ങുന്ന പന്തുകളെയും ലോകചാമ്പ്യന്മാരായ എതിരാളികളെയും നേരിടുമ്പോള്‍ ഒരിക്കല്‍ പോലും ദ്രാവിഡ് സമചിത്തത കൈവിട്ടിട്ടില്ല. അക്ഷോഭ്യനായി നിന്ന് പ്രതിരോധിച്ച ക്രിക്കറ്റിംഗ് മികവിന് കാലം നല്‍കിയ പേരാണ് ദ വാള്‍ അഥവാ വന്‍മതില്‍.
പക്ഷേ രാജസ്ഥാന്‍ റോയല്‍സ് ദ്രാവിഡിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. മുംബൈ ഇന്ത്യന്‍സിന് എതിരായി കളി തോറ്റ ശേഷമാണ് ദ്രാവിഡ് ദേഷ്യം കൊണ്ട് തലയിലെ തൊപ്പി വലിച്ചെറിഞ്ഞത്. 1996 മുതല്‍ 2012 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടും ഒരിക്കല്‍ പോലും ദ്രാവിഡ് ഇത്രയ്ക്കും ദേഷ്യപ്പെട്ട് ആരും കണ്ടിട്ടില്ല. എന്നാല്‍ ജയിച്ച കളി തോറ്റ് രാജസ്ഥാന്‍ ഐ പി എല്ലില്‍ നിന്നും പുറത്തായത് ദ്രാവിഡിന് സഹിക്കാന്‍ കഴിഞ്ഞില്ല.

14.3 ഓവറില്‍ 190 റണ്‍സ് എന്ന ഹിമാലയന്‍ ലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് പാട്ടും പാടി അടിച്ചെടുത്തത്. അവസാനത്തെ സിക്‌സറാകട്ടെ ആദിത്യ താരെയുടെ ലെഗ് സ്റ്റംപിന് പുറത്ത് ഒരു ലൂസ് ഫുള്‍ടോസ് ബോളിലായിരുന്നു. നാല് പന്തില്‍ 14 റണ്‍സായിരുന്നു ജയിംസ് ഫോക്‌നര്‍ വിട്ടുകൊടുത്തത്. അതില്‍ രണ്ടെണ്ണം ഫുള്‍ടോസ് പന്തുകളായിരുന്നു.
ഇതിന് മുന്‍പ് ഒരിക്കല്‍കൂടി രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെട്ടിട്ടുണ്ട്. അന്ന് കളി കഴിഞ്ഞ് എത്തിയ ശേഷം ഭാര്യ വിജേതയോട് ഞാനങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നും തെറ്റായിപ്പോയി എന്നും പറഞ്ഞത്രെ. എന്നാല്‍ എത്രയോ കാലത്തിന് ശേഷം വീരേന്ദര്‍ സേവാഗ് പറഞ്ഞാണ് ദ്രാവിഡ് ചെയ്ത തെറ്റ് വിജേത അറിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ കളി തോറ്റ ശേഷം ഡ്രസിംഗ് റൂമിലെ കസേരയ്ക്ക് ഒരു തൊഴി കൊടുത്തതായിരുന്നു രാഹുല്‍ ദ്രാവിഡ് കുറ്റബോധത്തോടെ ഭാര്യയോട് ഏറ്റുപറഞ്ഞ ആ തെറ്റ്!