രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്നു താന്‍ പറയില്ലെന്നു രഹാനെ വ്യക്തമാക്കി. ആക്രമണോത്സുക ബാറ്റിങല്ല, മറിച്ച് തെളിഞ്ഞ മാനസികാവസ്ഥയോടെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. ഇതാണ് ടീമിനെ സഹായിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെല്ലിങ്ടണ്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നിരന്തരം ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കിയത്.
ആദ്യ ടെസ്റ്റില്‍ കൃത്യമായ പ്ലാനിങോടെയാണ് ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ പന്തെറിഞ്ഞതെന്നും പ്ലാനിങ് കൃത്യമായി നടപ്പാക്കാനായതാണ് അവരുടെ വിജയമെന്നും രഹാനെ ചൂണ്ടിക്കാട്ടി.
വെല്ലിങ്ടണില്‍ ആംഗിള്‍ നന്നായി മുതലെടുക്കാന്‍ അവരുടെ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. ഷോര്‍ട്ട് ബോളുകളെറിഞ്ഞപ്പോള്‍ ആംഗിളിലും അവര്‍ മാറ്റം വരുത്തിയതായി രഹാനെ വിശദമാക്കി.
ഒരു പ്രത്യേക ഷോട്ടിനെക്കുറിച്ച് ബാറ്റ്‌സ്മാന്‍ കളിക്കിടെ ചിന്തിക്കുകയാണെങ്കില്‍ അതിനു തന്നെ ശ്രമിക്കണം. അല്ലാതെ, അതു വേണേ, വേണ്ടയോ എന്ന് സംശയിച്ചു നിന്നാല്‍ ഷോട്ട് കളിക്കാനാവാതെ വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വരും. വെല്ലിങ്ടണില്‍ സംഭവിച്ചതു മറക്കാനാണ് ടീം ശ്രമിക്കുന്നതെന്നും രഹാനെ പറഞ്ഞു.
പരിശീലന സെഷനില്‍ ബൗണ്‍സറുകള്‍ നേരിടുന്നതിനും വ്യത്യസ്തമായ ആംഗിളുകളിലുള്ള പന്തുകള്‍ക്കെതിരേ കളിക്കുന്നതിനുമാണ് ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സമയം ചെലവിട്ടത്.
എത്ര തന്നെ പരിശീലനം നടത്തിയാലും ബാറ്റ്‌സ്മാന്‍ സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കളിക്കളത്തിലെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി പുറത്താവേണ്ടി വരുമെന്നും രഹാനെ വിശദമാക്കി.
ടെസ്റ്റിനു മുമ്പുള്ള നെറ്റ് സെഷനുകള്‍ വളരെ പ്രധാനപ്പെട്ടതു തന്നെയാണെന്നു രഹാനെ അഭിപ്രായപ്പെട്ടു. തന്റെ ഉദ്ദേശമെന്തെന്നു ബൗളര്‍ക്കു കളിക്കളത്തില്‍ കാണിച്ചു കൊടുകയെന്നത് ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മറിച്ച് ഒരേ സ്‌പോട്ടില്‍ തന്നെ നിന്ന് ബാറ്റ്‌സ്മാന്‍ കളിച്ചു കൊണ്ടിരിക്കുമ്പള്‍ ബൗളര്‍ക്കു ഒരു വ്യത്യാസവും വരുത്താതെ ഒരുപോലെ തന്നെ പന്തെറിയാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്റ്റ്ചര്‍ച്ചിലെ വിക്കറ്റ് ആദ്യ ടെസ്റ്റിലെ വിക്കറ്റിനെ അപേക്ഷിച്ചു മികച്ചതാണെന്നു നേരത്തേ ഇന്ത്യ എയ്ക്കു വേണ്ടി ഇവിടെ കളിച്ചിട്ടുള്ള ഹനുമാ വിഹാരി പറഞ്ഞിരുന്നതായി രഹാനെ വ്യക്തമാക്കി. നല്ല പേസും ബൗണ്‍സും ഈ വിക്കറ്റിലുമുണ്ടാവും. ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ സാഹചര്യം മനസ്സിലാക്കുകയും അതുമായി പൊരുത്തപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും വൈസ് ക്യാപ്റ്റന്‍ പറഞ്ഞു.