ഐപിഎൽ സീസൺ അതിന്റെ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനെക്കുറിച്ച് നിർണ്ണായകമായ വിലയിരുത്തലുമായി ആർ. അശ്വിൻ. ഈ സീസണിലെ 'ഡാർക്ക് ഹോഴ്സ്' എന്ന് വിശേഷിപ്പിക്കാവുന്ന ഹൈദരാബാദിന് നിലവിൽ മികച്ച ഫോമിലുള്ള ആർസിബിയെ തടയാൻ സാധിക്കുമെന്ന് അശ്വിൻ വിശ്വസിക്കുന്നു. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് ഒരു പുതിയ ടീമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഹൈദരാബാദ് വേറെ ലെവൽ"; അശ്വിൻ വിശകലനം ചെയ്യുന്നു
സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ താൻ ഇത് പറഞ്ഞിരുന്നതാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. "പാറ്റ് കമ്മിൻസിന് കീഴിലുള്ള എസ്ആർഎച്ച് തികച്ചും വ്യത്യസ്തമായ ഒരു ടീമാണ്. അവർക്ക് മാത്രമേ ആർസിബിയെ തടയാൻ സാധിക്കൂ എന്ന് എനിക്ക് തോന്നുന്നു. സീസണിന്റെ തുടക്കത്തിൽ പരിക്കുകൾ അവരെ അലട്ടിയിരുന്നു, അതിനാൽ ബൗളിംഗ് നിരയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതോടെ അവർ അതിശക്തരായി മാറിയിരിക്കുന്നു," അശ്വിൻ പറഞ്ഞു.

അവസാന ഘട്ടത്തിൽ നിർണ്ണായകമാകും
ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ടീം ഹൈദരാബാദാണെന്ന് അശ്വിൻ മുന്നറിയിപ്പ് നൽകി. ബൗളിംഗ് യൂണിറ്റ് ശക്തമായതോടെ ഏത് ടീമിനെയും അട്ടിമറിക്കാൻ പാകത്തിൽ ഹൈദരാബാദ് മാറിയിട്ടുണ്ട്. പാറ്റ് കമ്മിൻസിന്റെ നായകപാടവം ടീമിന് പുതിയൊരു ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സിന്റെ കുതിപ്പ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചതാണ്. മികച്ച ഫോമിൽ ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന പഞ്ചാബിനെ പഞ്ഞിക്കിട്ടാണ് ഹൈദരാബാദ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് 235/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 202 റൺസിൽ പിടിച്ചുകെട്ടി 33 റൺസ് വിജയം ആണ് സൺറൈസേഴ്സ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ഈ സ്കോര്‍ നേടിയപ്പോള്‍ കൂപ്പര്‍ കൊണ്ണോലി പഞ്ചാബിന് വേണ്ടി സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി പാറ്റ് കമ്മിന്‍സും ശിവാംഗ് കുമാറും രണ്ട് വീതം വിക്കറ്റ് നേടി.
പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സിനായി ക്രീസിലെത്തിയവരെല്ലാം മികച്ച സംഭവാന നല്‍കിക്കൊണ്ടാണ് തിരിച്ചുകയറിയത്. 3.3 ഓവര്‍ നീണ്ട ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പിൽ 54 റണ്‍സ് പിറന്നു. 13 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ 35 റണ്‍സെടുത്താണ് മടങ്ങിയത്. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 19 പന്തുകളില്‍ 38 റണ്‍സുമെടുത്തു. പിന്നീട് ക്രീസില്‍ ഒന്നിച്ച വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും(55) ഹെണ്‍റിച്ച് ക്ലാസെനും(69) ചേര്‍ന്ന് ടീമിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന പന്തില്‍ ക്ലാസന്‍ പുറത്താകുമ്പോള്‍ മറുവശത്ത് നിതീഷ് കുമാര്‍ റെഡ്ഡി(29) പുറത്താകാതെ നിന്നു.