സെഞ്ചൂറിയന്‍: ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ആതിഥേയരോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ 113 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി. സൗത്ത് ആഫ്രിക്ക 45.1 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 32.2 ഓവറില്‍ 138 റണ്‍സിന് ശ്രീലങ്കന്‍ താരങ്ങള്‍ കളി അവസാനിപ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 എന്ന നിലയില്‍ മുന്നിലെത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ മിന്നുന്ന ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഡി കോക്ക് 70 പന്തില്‍ 94 റണ്‍സെടുത്തു. 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസും തിളങ്ങി. റീസ ഹെന്‍ഡ്രിക്‌സ്(29), ഡേവിഡ് മില്ലര്‍(25) എന്നവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ശ്രീലങ്കയ്ക്കായി ലസിത് മലിംഗയും ധനഞ്ജയ ഡിസല്‍വയും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
ചാമ്പ്യന്‍സ് ലീഗ്: അവസാന സെക്കന്റ് ഗോളില്‍ പിഎസ്ജിയെ വീഴ്ത്തി യുണൈറ്റഡ് ക്വാര്‍ട്ടറില്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം പിഴച്ചത് തിരിച്ചടിയായി. മധ്യനിര പൊരുതിനോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. 31 റണ്‍സെടുത്ത ഒഷാദ ഫെര്‍ണാണ്ടോയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ്(24), തിസാര പെരേര(23) എന്നിവരും സ്‌കോര്‍ ചെയ്തു. മൂന്നുവിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡ ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങില്‍ മുന്നിട്ടുനിന്നു. ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ടെ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും സ്വന്തമാക്കി. ഞായറാഴ്ചയാണ് ഇരു ടീമുകളും തമ്മിലുള്ള മൂന്നാം മത്സരം.