രാജ്കോട്ട്: ന്യൂസിലൻഡിനെതിരെ ചരിത്രത്തിലെ ആദ്യത്തെ ട്വൻറി 20 പരമ്പര വിജയം തേടി ഇന്ത്യ നാളെ (നവംബർ 4, ശനിയാഴ്ച) ഇറങ്ങുന്നു. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ദില്ലിയിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ 53 റൺസിന് ജയിച്ച ഇന്ത്യയ്ക്ക് രാജ്കോട്ടിൽ കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. നേരത്തെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ 2 -1 ന് വിജയിച്ചിരുന്നു.
ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ വിരമിച്ചതിന് ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന അന്താരാഷ്ട്ര മത്സരം കൂടിയാണിത്. 39കാരനായ നെഹ്റ ദില്ലിയിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തോടെയാണ് വിരമിച്ചത്. അടുത്ത മത്സരം കൂടി കളിച്ച് ജയിച്ച് പരമ്പര സ്വന്തമാക്കാനാകും വിരാട് കോലിയുടെയും കൂട്ടരുടെയും താൽപര്യം. ന്യൂസിലൻഡിനെതിരായ പരമ്പര തൂത്തുവാരിയിൽ ഇന്ത്യൻ ടീമിന് രണ്ടാം റാങ്ക് വരെ എത്താനും സാധിക്കും.
ഒന്നാം ട്വന്റി 20 യിൽ നേടിയ 53 റൺസ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ന്യൂസിലൻഡിനെ നേരിടാൻ ഇറങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും സന്ദർശകരെ നിലത്ത് നിൽക്കാൻ ഇന്ത്യ അനുവദിച്ചില്ല. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി എന്നിവര്‍ മിന്നും ഫോമിലാണ്. ഹർദീക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോം മാത്രമാണ് ഒരു തലവേദന. ബൗളിംഗിൽ ഇന്ത്യ 100 ശതമാനം ഫിറ്റാണ്. ശനിയാഴ്ച രാത്രി 7 മണി മുതൽ മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.