ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ന് (ജൂൺ 3 ശനിയാഴ്ച) ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുന്നു. ബി ഗ്രൂപ്പിലെ ആദ്യത്തെ മത്സരമാണ് ഇത്. ബി ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച തങ്ങളുടെ ആദ്യമത്സരം കളിക്കാൻ ഇറങ്ങും. ഓവലിൽ ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കളി. സ്റ്റാർ നെറ്റ് വർക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഈ വർഷമാദ്യം ശ്രീലങ്കയ്ക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇറങ്ങുന്നത്. തൊട്ടുമുന്പായി ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്ക ഇതേ മാർജിനിൽ തോൽപ്പിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഐ സി സി ടൂർണമെന്റകളിൽ എത്തുമ്പോൾ കാവാത്ത് മറക്കുന്നവർ എന്ന ചീത്തപ്പേര് സ്വന്തമായുള്ള ടീമാണ് എ ബി ഡിവില്ലിയേഴ്സിൻറേത്.

ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്, ഹാഷിം ആംല, ജെ പി ഡുമിനി, ഡുപ്ലിസി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. കഗീസോ റബാദ, ക്രിസ് മോറിസ്, പാർണർ, താഹിർ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ഒട്ടും മോശമല്ല. ഫീൽഡിങാണെങ്കിൽ പിന്നെ പറയാനും ഇല്ല. താരതമ്യേന പുതുമുഖങ്ങളുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ശ്രീലങ്കൻ ക്യാപ്റ്റൻ പരിക്ക് മൂലം ആദ്യമത്സരം കളിക്കാൻ ഇറങ്ങുന്ന കാര്യം സംശയമാണ്.